
കുവൈത്ത് സിറ്റി: നിയമലംഘനങ്ങളെത്തുടർന്ന് അധികൃതർ പൂട്ടിച്ച കുടിവെള്ള പ്ലാന്റ് രാത്രികാലങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിപ്പിച്ചതായി കണ്ടെത്തി. കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് സംഭവം. പ്ലാന്റ് അധികൃതർ സീൽ ചെയ്തിരുന്നെങ്കിലും, ഇത് ലംഘിച്ചാണ് രാത്രികാലങ്ങളിൽ രഹസ്യമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നിരുന്നത്.
ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഡിസംബർ 11-നാണ് ഈ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. തുടർന്ന് അധികൃതർ പ്ലാന്റ് സീൽ ചെയ്യുകയും മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഡിസംബർ 28-ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്ലാന്റ് മാനേജ്‌മെന്റ് ഔദ്യോഗിക സീലുകൾ തകർക്കുകയും രാത്രി സമയങ്ങളിൽ പ്ലാന്റ് പ്രവർത്തിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. പകൽ സമയങ്ങളിൽ അടച്ചിട്ടിരുന്ന പ്ലാന്റ്, ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് രാത്രി മാത്രം പ്രവർത്തിപ്പിച്ചിരുന്നത്.
പിടിക്കപ്പെട്ട പ്ലാന്റ് മാനേജർമാരെയും ജീവനക്കാരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമപരമായ മറ്റ് നടപടികൾക്കായി പ്ലാന്റ് പൂർണ്ണമായും പിടിച്ചെടുത്തിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL