
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിദേശികളുടെ താമസ-വിസ നിയമങ്ങളിൽ സുപ്രധാന പരിഷ്കാരങ്ങൾ വരുത്തിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് നിലവിൽ വന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച 2249/2025 നമ്പർ ഉത്തരവ് പ്രകാരം സന്ദർശക വിസ (Visit Visa), എൻട്രി പെർമിറ്റ് എന്നിവയുടെ ഫീസുകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
- വിസിറ്റ് വിസ ഫീസ്: ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, കൊമേഴ്‌സ്യൽ തുടങ്ങി ഒൻപത് തരം സന്ദർശക വിസകൾക്ക് ഇനി മുതൽ പ്രതിമാസം 10 കുവൈറ്റ് ദിനാർ ഫീസ് നൽകണം. മുൻപ് ഇത് കുറഞ്ഞ തുകയായിരുന്നു.
- ഗാർഹിക തൊഴിലാളികൾ: ആർട്ടിക്കിൾ 20 പ്രകാരമുള്ള ഗാർഹിക തൊഴിലാളികൾക്ക് കുവൈറ്റിന് പുറത്ത് പരമാവധി നാല് മാസം വരെ മാത്രമേ താമസിക്കാൻ അനുവാദമുള്ളൂ. അതിനുശേഷം സ്പോൺസറുടെ പ്രത്യേക അനുമതിയില്ലാതെ അവരുടെ വിസ റദ്ദാക്കപ്പെടും.
- ജനന രജിസ്ട്രേഷൻ പിഴ: കുവൈറ്റിൽ ജനിക്കുന്ന വിദേശി കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാൻ നാല് മാസം വരെ സാവകാശമുണ്ടാകും. അതിനുശേഷം വൈകുന്ന ഓരോ ദിവസത്തിനും ആദ്യ മാസം 2 ദിനാർ വീതവും, തുടർന്നുള്ള മാസങ്ങളിൽ 4 ദിനാർ വീതവും പിഴ ഈടാക്കും.
- ഗാർഹിക തൊഴിലാളികളുടെ പ്രായപരിധി: പുതിയ നിയമപ്രകാരം ഗാർഹിക തൊഴിലാളികളുടെ പ്രായം കുറഞ്ഞത് 21 വയസ്സും പരമാവധി 60 വയസ്സുമായി നിജപ്പെടുത്തി.
- വിസ പുതുക്കൽ ഫീസുകൾ: ആർട്ടിക്കിൾ 17, 18 (സർക്കാർ, സ്വകാര്യ മേഖല) വിസ പുതുക്കുന്നതിന് പ്രതിവർഷം 20 ദിനാർ ഫീസ് നിശ്ചയിച്ചു. സ്വയം സ്പോൺസർ ചെയ്യുന്ന ആർട്ടിക്കിൾ 24 വിസയ്ക്ക് 500 ദിനാറാണ് ഫീസ്.
- കുടുംബ വിസ (Family Joining): ഭാര്യയ്ക്കും മക്കൾക്കും വിസ ലഭിക്കുന്നതിന് 20 ദിനാർ ഫീസ് നിശ്ചയിച്ചു. എന്നാൽ മാതാപിതാക്കൾക്കും മറ്റ് ബന്ധുക്കൾക്കും വിസ അനുവദിക്കുന്നതിന് 300 ദിനാർ നൽകേണ്ടി വരും.
രാജ്യത്തെ താമസ നിയമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. കുവൈറ്റ് ഒഫീഷ്യൽ ഗസറ്റായ ‘കുവൈറ്റ് അൽ യൗമിൽ’ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.
മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL