
കുവൈറ്റ് സിറ്റി: സാമൂഹിക പരിപാടികൾക്കും മറ്റും ഔദ്യോഗിക ലൈസൻസില്ലാതെ പരസ്യം നൽകുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. പുതുക്കിയ പരസ്യ നിയമങ്ങൾ അനുസരിച്ച്, മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ഇത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നവർക്ക് 100 ദിനാർ മുതൽ 500 ദിനാർ വരെ പിഴ ചുമത്തും. ബിസിനസ് സംബന്ധമായ വിവരദായക പരസ്യങ്ങൾക്ക് അനുമതിയില്ലെങ്കിൽ 500 മുതൽ 3,000 ദിനാർ വരെയും, വലിയ തോതിലുള്ള വാണിജ്യ പരസ്യങ്ങൾക്ക് 3,000 മുതൽ 5,000 ദിനാർ വരെയുമാണ് പിഴ നിശ്ചയിച്ചിട്ടുള്ളത്.
പുതിയ പരിഷ്‌കാരങ്ങൾ പ്രകാരം പരസ്യ ലൈസൻസുകൾ എടുക്കുന്നതും പുതുക്കുന്നതും പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും. ഒരു വർഷത്തെ കാലാവധിയുള്ള ഇത്തരം ലൈസൻസുകൾ അവസാനിച്ചാൽ മൂന്നാഴ്ചയ്ക്കുള്ളിൽ പരസ്യങ്ങൾ നീക്കം ചെയ്യണം. അല്ലാത്തപക്ഷം മുനിസിപ്പാലിറ്റി നേരിട്ട് ഇവ നീക്കം ചെയ്യുകയും അതിന്റെ ചെലവ് ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും. കൂടാതെ റോഡുകളിലെ സുരക്ഷ മുൻനിർത്തി പാലങ്ങൾക്ക് മുകളിൽ പരസ്യങ്ങൾ സ്ഥാപിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഹൈവേകളിൽ രണ്ട് പരസ്യ ബോർഡുകൾ തമ്മിൽ കുറഞ്ഞത് 300 മീറ്റർ ദൂരപരിധി വേണമെന്നും പരസ്യ ബോർഡുകളുടെ ഉയരം തറയിൽ നിന്ന് പരമാവധി 7 മീറ്ററായിരിക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഡെലിവറി മോട്ടോർ സൈക്കിളുകളിലെ പരസ്യങ്ങൾക്ക് പ്രതിവർഷം 40 ദിനാർ ഫീസും അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. പൊതുതാൽപ്പര്യം മുൻനിർത്തി ഏതു സമയത്തും ലൈസൻസ് റദ്ദാക്കാൻ മുനിസിപ്പാലിറ്റിക്ക് അധികാരമുണ്ടാകുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.
മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL