UAE rain El Niño; യുഎഇയിൽ ഒക്ടോബർ മുതൽ കൂടുതൽ മഴ ലഭിച്ചേക്കും; പ്രളയമുണ്ടാകുമോ?

UAE rain El Niño; തണുപ്പുകാലത്തേക്ക് കടക്കുന്നതോടെ യുഎഇയിൽ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ പതിവിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ആഗോള കാലാവസ്ഥാ പ്രതിഭാസമായ ‘എൽ നിനോ’ (El Niño) ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ തയ്യാറാക്കിയ ചില ദീർഘകാല കാലാവസ്ഥാ മോഡലുകളാണ് ഇത്തരമൊരു സൂചന നൽകുന്നത്. എന്നാൽ, ഇത് വൻ വെള്ളപ്പൊക്കത്തിനോ തീവ്ര കൊടുങ്കാറ്റിനോ ഉള്ള മുന്നറിയിപ്പല്ലെന്നും മഴയുടെ കൃത്യമായ അളവ് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും എൻസിഎം കാലാവസ്ഥാ വിദഗ്ധൻ അഹമ്മദ് ഹബീബ് വ്യക്തമാക്കി.എൽ നിനോ പ്രഭാവം മൂലം യുഎഇയിൽ കനത്ത പ്രളയമുണ്ടാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങൾ വിശ്വസിക്കരുതെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില ഉയരുന്ന എൽ നിനോ പ്രതിഭാസം ആഗോള കാലാവസ്ഥാ രീതികളെ ബാധിക്കാറുണ്ടെങ്കിലും അത് ഒരു പ്രത്യേക രാജ്യത്ത് മാത്രം നേരിട്ട് തീവ്ര മഴയ്ക്ക് കാരണമാകില്ല. അന്തരീക്ഷ മർദ്ദം, ഈർപ്പം, വായുവിന്റെ താപനില തുടങ്ങിയ പ്രാദേശിക ഘടകങ്ങൾ ഒത്തുചേർന്നാൽ മാത്രമേ മഴ പെയ്യുകയുള്ളൂവെന്നും നിലവിൽ യുഎഇയിൽ പ്രളയത്തിന് കാരണമാകുന്ന സാഹചര്യങ്ങളില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വേനലിൽ നിന്ന് ശരത്കാലത്തിലേക്കുള്ള സ്വാഭാവിക മാറ്റമാണ് ഇപ്പോൾ രാജ്യത്ത് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ പകൽ സമയത്തെ താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെങ്കിലും ക്രമേണ ചൂട് കുറയും. അതേസമയം, രാത്രികാലങ്ങളിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നത് തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് കാരണമായേക്കും. കാലാവസ്ഥാ വിവരങ്ങൾക്ക് ഔദ്യോഗിക മുന്നറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അനാവശ്യ ഭീതി പരത്തുന്ന സോഷ്യൽ മീഡിയ സന്ദേശങ്ങൾ അവഗണിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *