
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പടുകൂറ്റൻ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി മലയാളി പ്രവാസി. ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന 55 വയസ്സുകാരനായ വിനേഷ് രവീന്ദ്രനാഥിനാണ് ഭാഗ്യം തേടിയെത്തിയത്. അതേസമയം, നറുക്കെടുപ്പിലെ 1.5 കോടി ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് പാക്കിസ്ഥാൻ സ്വദേശിയായ ഷൗക്കത്ത് അഫ്താബ് സ്വന്തമാക്കി. കഴിഞ്ഞ 30 വർഷമായി യുഎഇയിൽ പ്രവാസജീവിതം നയിക്കുന്ന വിനേഷ് എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. ചിലപ്പോൾ ഒറ്റയ്ക്കും മറ്റു ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവുമാണ് ടിക്കറ്റ് എടുത്തിരുന്നത്.
സമ്മാനം ലഭിച്ച വിവരം അറിയിക്കാൻ അധികൃതർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആദ്യം വിനേഷിന് ഇത് വിശ്വസിക്കാനായില്ല. തുടർന്ന് മകൻ യൂട്യൂബിലൂടെ തത്സമയ നറുക്കെടുപ്പ് പരിശോധിച്ചതോടെയാണ് പുത്തൻ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമായെന്ന സന്തോഷവാർത്ത കുടുംബം ഉറപ്പിച്ചത്. “30 വർഷമായി എനിക്ക് ജീവിതം നൽകിയ യുഎഇയിൽ നിന്നുള്ള വലിയൊരു സമ്മാനമായാണ് ഇതിനെ കാണുന്നത്,” വിനേഷ് പ്രതികരിച്ചു. അതേസമയം, 15 വർഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിച്ചുവരുന്ന 64 കാരനായ വ്യവസായി ഷൗക്കത്ത് അഫ്താബിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനമായ 1.5 കോടി ദിർഹം ലഭിച്ചത്. യാത്രയിലായിരിക്കെയാണ് സമ്മാനം ലഭിച്ച വിവരം അറിയിച്ചുള്ള ഫോൺകോൾ അദ്ദേഹത്തെ തേടിയെത്തിയത്. ലഭിച്ച സമ്മാനത്തുക ഭാവിയിലേക്കുള്ള നിക്ഷേപങ്ങൾക്കൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും വിനിയോഗിക്കുമെന്ന് ഷൗക്കത്ത് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t