
രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതോടെ ദുബായ് വിപണിയിലും വിലയിൽ കുറവ് രേഖപ്പെടുത്തി. അമേരിക്കയിൽ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ആശങ്കയും പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യങ്ങളും സ്വർണവിപണിയെ സ്വാധീനിച്ചതോടെയാണ് വില താഴ്ന്നത്. ദുബായ് വിപണിയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 533.50 ദിർഹമായി കുറഞ്ഞു. മുൻദിവസം ഇത് 536.25 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 496.50 ദിർഹത്തിൽ നിന്ന് 494 ദിർഹമായും കുറഞ്ഞു. ഇരു വിഭാഗം സ്വർണത്തിനും ഗ്രാമിന് 2.75 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതോടെ 22 കാരറ്റ് സ്വർണം 10 ഗ്രാം വാങ്ങുന്നവർക്ക് മുൻദിവസത്തെ അപേക്ഷിച്ച് 27.50 ദിർഹം വരെ ലാഭിക്കാനാകും.
അമേരിക്കൻ പലിശനിരക്കുമായി ബന്ധപ്പെട്ട ആശങ്കകളാണ് സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കുന്നത്. പശ്ചിമേഷ്യയിലെ പുതിയ സംഘർഷസാധ്യതകളും ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും പണപ്പെരുപ്പ ഭീഷണിയും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം, ഹ്രസ്വകാല ഇടിവ് ഉണ്ടായെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില ശക്തമായ മുന്നേറ്റം തുടരുകയാണെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. ഓഗസ്റ്റിൽ മാത്രം സ്വർണവിലയിൽ ഏകദേശം 10 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലെ അമേരിക്കൻ സാമ്പത്തിക സൂചകങ്ങളും പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളും യുഎഇയിലെ സ്വർണവിലയെ കൂടുതൽ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t