
“നെഞ്ചിലെ എരിച്ചിൽ അൽപം കുറഞ്ഞിട്ടുണ്ട്… പക്ഷേ അവർ ഇനി ഒരിക്കലും തിരിച്ചുവരില്ലല്ലോ…” — വാക്കുകൾ പൂർത്തിയാക്കാനാകാതെ സിറിയൻ സ്വദേശിയായ മഹ്മൂദ് സലിം വഫായി വിങ്ങിപ്പൊട്ടി. നിസ്സാരമായ ഒരു വഴിത്തർക്കം കൺമുന്നിൽ അമ്മയെയും രണ്ട് സഹോദരിമാരെയും കവർന്നെടുത്ത ആ ദുരന്തം ഇന്നും കുടുംബത്തെ വേട്ടയാടുകയാണ്. റാസൽഖൈമയിൽ അമ്മയെയും രണ്ട് മക്കളെയും വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി വധശിക്ഷ (ഖിസാസ്) വിധിച്ചതോടെ, നഷ്ടപ്പെട്ടവരെ തിരികെ ലഭിക്കില്ലെങ്കിലും നീതി നടപ്പായെന്ന ആശ്വാസമാണ് കുടുംബത്തിന് ലഭിച്ചത്.
2025 മെയ് മാസത്തിൽ നടന്ന ഈ ദാരുണ സംഭവത്തിന് ശേഷം മാസങ്ങളോളം മാനസിക വേദനയിലൂടെയായിരുന്നു കുടുംബത്തിന്റെ ജീവിതം. ഒടുവിൽ റാസൽഖൈമ ക്രിമിനൽ കോടതി പ്രതിക്കെതിരെ വധശിക്ഷ പ്രഖ്യാപിച്ചപ്പോൾ മഹ്മൂദും കുടുംബാംഗങ്ങളും കോടതിമുറിയിൽ കണ്ണീരോടെ വിധി കേട്ടുനിന്നു. കേസിലെ മുഖ്യപ്രതിയായ അറബ് വംശജനു വധശിക്ഷ വിധിച്ച കോടതി, അദ്ദേഹത്തിന്റെ മകന് തടവുശിക്ഷയും 10,000 ദിർഹം പിഴയും ചുമത്തി. കൃത്യമായ അന്വേഷണത്തിലൂടെയും നിയമനടപടികളിലൂടെയും തങ്ങൾക്ക് നീതി ഉറപ്പാക്കിയ യുഎഇ ഭരണകൂടത്തിനും പൊലീസ് വകുപ്പിനും നീതിന്യായ സംവിധാനത്തിനും മഹ്മൂദ് നന്ദി രേഖപ്പെടുത്തി.
വഴിത്തർക്കം കൊലപാതകത്തിൽ കലാശിച്ചു
ഇടുങ്ങിയ വഴിയിലൂടെ വാഹനം കടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് പിന്നീട് രക്തരൂക്ഷിത സംഭവത്തിലേക്ക് വഴിമാറിയത്. വെടിവെപ്പിൽ 66 വയസ്സുള്ള അമ്മയും 36, 38 വയസ്സുള്ള രണ്ട് പെൺമക്കളും കൊല്ലപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ മൂന്നാമത്തെ സഹോദരി, തന്റെ 11 വയസ്സുള്ള മകന് മൊബൈൽ ഫോൺ കൈമാറി സഹായം തേടാൻ ആവശ്യപ്പെട്ട് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. കുട്ടിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ പിടികൂടിയത്.
അപ്പീലിന് അവസരം
നിയമപ്രകാരം പ്രതിക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാനുള്ള അവകാശമുണ്ട്. അപ്പീൽ കോടതിയും തുടർന്ന് സുപ്രീം കോടതിയും (കോർട്ട് ഓഫ് കസേഷൻ) കീഴ്ക്കോടതി വിധി ശരിവച്ചാൽ മാത്രമേ വധശിക്ഷ നടപ്പാക്കുകയുള്ളൂ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t