
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ തുടർച്ചയായി ലംഘിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് അബൂദബിയിലെ ഒരു റസ്റ്റോറന്റ് താൽക്കാലികമായി അടച്ചുപൂട്ടി. അബൂദബി സിറ്റിയിലെ അൽ മുറൂർ റോഡിൽ പ്രവർത്തിക്കുന്ന’സഫാരി പ്ലാസ റസ്റ്റോറന്റ്നാണ് അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. പരിശോധനകളിൽ കണ്ടെത്തിയ ഗുരുതരമായ ഭക്ഷ്യസുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ മുൻപ് നിരവധി നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപന അധികൃതർ തയ്യാറായില്ലെന്ന് ഫുഡ് കൺട്രോൾ വിഭാഗത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾ കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
സ്ഥാപനത്തിനെതിരായ എല്ലാ നിയമലംഘനങ്ങളും പൂർണമായി പരിഹരിക്കുകയും ADAFSA നിശ്ചയിച്ചിട്ടുള്ള എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്തതിന് ശേഷമേ റസ്റ്റോറന്റിന് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.
എമിറേറ്റിലുടനീളം ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കർശന പരിശോധനകൾ തുടരുമെന്നും, പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷിതത്വത്തിലും വിട്ടുവീഴ്ചയില്ലെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം, ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് അബൂദബി വ്യാവസായിക മേഖലയായ ഐകാഡിൽ പ്രവർത്തിച്ചിരുന്ന ‘ജബൽ സിയാൽകോട്ട്’ റസ്റ്റോറന്റും കഴിഞ്ഞ ദിവസങ്ങളിൽ സമാന കാരണങ്ങളാൽ അടച്ചുപൂട്ടിയിരുന്നു. തുടർച്ചയായ നിയമലംഘനങ്ങളും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാത്തതുമാണ് സ്ഥാപനത്തിനെതിരായ നടപടിക്ക് വഴിവെച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t