
ദുബായ്: വിദേശത്തുനിന്നും ദുബായിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. മെഡിക്കൽ ടൂറിസം രംഗത്ത് വൻ വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് ദുബായ് പുതിയ ‘സ്മാർട്ട് മെഡിക്കൽ വിസ’ സംവിധാനം ഒരുക്കുന്നു. സങ്കീർണ്ണമായ പേപ്പർവർക്കുകൾ ഒഴിവാക്കാനും രോഗികൾക്ക് വേഗത്തിൽ മികച്ച ചികിത്സ ലഭ്യമാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നതിനാൽ മെഡിക്കൽ രംഗത്തെ പ്രമുഖരും ഡോക്ടർമാരും വലിയ ആവേശത്തോടെയാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. ആരോഗ്യ സംരക്ഷണം, വിസ, റെസിഡൻസി സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ സ്മാർട്ട് പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുന്ന പുതിയ കരാറിലൂടെയാണ് ദുബായ് ഹെൽത്ത് അതോറിറ്റിയും ഇമിഗ്രേഷൻ വിഭാഗവും ഈ ചരിത്രപരമായ നീക്കം നടത്തുന്നത്.
പുതിയ സ്മാർട്ട് സംവിധാനം വരുന്നതോടെ രോഗി ദുബായിലേക്ക് പുറപ്പെടുന്നതിന് മുൻപുള്ള ഘട്ടം മുതൽ, ഇവിടുത്തെ ചികിത്സ, അതിനുശേഷമുള്ള സുഖം പ്രാപിക്കൽ, ഫോളോ-അപ്പ് കെയർ വരെയുള്ള എല്ലാ കാര്യങ്ങളും ഡിജിറ്റലായി ഏകോപിപ്പിക്കും. ആശുപത്രികളും ഇമിഗ്രേഷൻ വിഭാഗവും തമ്മിലുള്ള നേരിട്ടുള്ള കണക്റ്റിവിറ്റിയിലൂടെ വിസ അപേക്ഷകൾ അതിവേഗം പ്രൊസസ്സ് ചെയ്യാൻ സാധിക്കുമെന്നതിനാൽ വിസ നടപടികൾക്കായി ഇനി വലിയ ഫയലുകളുമായി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. നിലവിൽ 90 ദിവസത്തെയും 180 ദിവസത്തെയും സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകൾ ലഭ്യമാണ്. ചികിത്സയുടെ നീളത്തിനനുസരിച്ച് ഇവ പുതുക്കാനും രോഗികൾക്കൊപ്പം എത്തുന്ന സഹായികൾക്ക് കമ്പാനിയൻ വിസകൾ നൽകാനും ഇതിലൂടെ കൂടുതൽ സൗകര്യമുണ്ടാകും.
ദുബായിലെ അംഗീകൃത ആശുപത്രികളിലെ ഡോക്ടർമാർ ഈ പുതിയ മാറ്റത്തെ മികച്ചൊരു ചുവടുവെപ്പായി വിലയിരുത്തുന്നു. വിസയുമായി ബന്ധപ്പെട്ട അനാവശ്യ താമസം ഇല്ലാതാകുന്നതോടെ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും കൃത്യസമയത്ത് മികച്ച ചികിത്സ നൽകാൻ സാധിക്കുമെന്നാണ് ഇവിടുത്തെ മെഡിക്കൽ രംഗത്തുള്ളവരുടെ അഭിപ്രായം. ആഗോളതലത്തിൽ മികച്ചൊരു ഹെൽത്ത് ടൂറിസം കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഈ പുതിയ മാറ്റത്തോടെ കൂടുതൽ ശക്തമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t