
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പണവും സ്വർണവും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട സ്ത്രീയ്ക്ക് അവ തിരികെ ലഭ്യമാക്കി ദുബായ് പൊലീസ് മാതൃകയായി. ടെർമിനൽ 1-ൽ പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കറുത്ത ബാഗ് കണ്ടെത്തിയ വിമാനത്താവള ജീവനക്കാരൻ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പരിശോധനയിൽ ബാഗിൽ 20,000 യുഎസ് ഡോളർ, 150 ഗ്രാം സ്വർണം, നിരവധി മൊബൈൽ ഫോണുകൾ, വിദേശ കറൻസികൾ, വ്യക്തിഗത രേഖകൾ എന്നിവ ഉണ്ടായിരുന്നതായി കണ്ടെത്തി. ടെർമിനൽ 1 സുരക്ഷാ വിഭാഗം ഡയറക്ടർ കേണൽ അബ്ദുല്ല ഫൈസൽ അൽ ദോസരിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം രേഖകളുടെ സഹായത്തോടെ ഉടമയെ തിരിച്ചറിഞ്ഞെങ്കിലും, നഷ്ടപ്പെട്ട ബാഗിനെക്കുറിച്ച് പരാതി ലഭിക്കാത്തതിനാൽ അവരെ കണ്ടെത്തുന്നത് വെല്ലുവിളിയായി. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് യാത്രക്കാരിയുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
അന്വേഷണത്തിനൊടുവിൽ, സൗദി അറേബ്യയിലേക്കുള്ള വിമാനയാത്രയ്ക്കായി തയ്യാറെടുക്കുകയായിരുന്ന സ്ത്രീ ബാഗ് നഷ്ടമായതിനെ തുടർന്ന് വലിയ ആശങ്കയിലായിരുന്നുവെന്ന് കണ്ടെത്തി. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടതിന്റെ വിഷമത്തിനൊപ്പം വിമാനം നഷ്ടമാകുമോയെന്ന ഭയവും അവർക്കുണ്ടായിരുന്നു. ആവശ്യമായ നിയമനടപടികളും ഉടമസ്ഥാവകാശ പരിശോധനയും പൂർത്തിയാക്കിയ ശേഷം ബാഗും അതിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും ദുബായ് പൊലീസ് സ്ത്രീയ്ക്ക് കൈമാറി. തന്റെ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി തിരികെ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച സ്ത്രീ, ദുബായ് പൊലീസിന്റെ സമയോചിതമായ ഇടപെടലിനും ആത്മാർത്ഥ സേവനത്തിനും നന്ദി അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t