
ദുബൈയിൽ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായ ഒരു ലക്ഷം ദിർഹം മണിക്കൂറുകൾക്കകം തിരികെ ലഭിച്ചത് സഹജീവികളുടെ സത്യസന്ധതയും ദുബൈ പൊലീസിന്റെ അതിവേഗ ഇടപെടലും വീണ്ടും ശ്രദ്ധേയമാക്കി. ബിസിനസ് ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് പിന്വലിച്ച തുകയാണ് വഴിയിൽ നഷ്ടമായതെങ്കിലും അഞ്ച് മണിക്കൂറിനുള്ളിൽ അത് സുരക്ഷിതമായി ഉടമസ്ഥന് തിരിച്ചുകിട്ടുകയായിരുന്നു. ഇന്ത്യൻ പ്രവാസിയായ രാജ് കറാമയിലെ ഒരു ബാങ്കിൽ നിന്ന് 2.60 ലക്ഷം ദിർഹം പിന്വലിച്ച ശേഷം വാഹനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കൈവശമുണ്ടായിരുന്ന കവറിൽ നിന്ന് ഒരു ലക്ഷം ദിർഹത്തിന്റെ കെട്ട് അറിയാതെയാണ് റോഡിലേക്ക് വീണത്. പിന്നീട് യാത്രയ്ക്കിടെ പണം നഷ്ടമായ വിവരം മനസിലായതോടെ അദ്ദേഹം ഉടൻ ബാങ്കിലേക്ക് മടങ്ങി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ബാങ്കിൽ നിന്ന് പണം സുരക്ഷിതമായി പുറത്തേക്ക് കൊണ്ടുപോയതായി ഉറപ്പായതോടെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പണം നഷ്ടമായിരിക്കാമെന്ന് കരുതിയ വഴികളിലൂടെ തിരികെ അന്വേഷിക്കുന്നതിനിടെ സമീപത്തെ കഫറ്റീരിയ ജീവനക്കാരാണ് നിർണായക വിവരം രാജിന് കൈമാറിയത്. നഷ്ടമായ തുക ഇതിനകം പൊലീസിന് കൈമാറിയതായി അവർ അറിയിച്ചു. ‘അൽ സിയാറ ഡോക്യുമെന്റ് ക്ലിയറിംഗ് സർവീസസ്’ സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് അലിയാണ് റോഡിൽ കിടന്ന പണക്കെട്ട് കണ്ടെത്തിയത്. യാതൊരു മടിയും കൂടാതെ അദ്ദേഹം ഉടൻ ദുബൈ പൊലീസിനെ വിവരം അറിയിക്കുകയും മുഴുവൻ തുകയും സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു. മുൻപ് കുറഞ്ഞ ശമ്പളത്തിൽ ദുബൈയിൽ ജീവിതം ആരംഭിച്ച മുഹമ്മദ് അലിക്ക് സ്വന്തമായി സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം കാണിച്ച സത്യസന്ധത ഏറെ സ്പർശിച്ചതായി രാജ് പ്രതികരിച്ചു. റഫ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് പണം രാജിന്റേതാണെന്ന് സ്ഥിരീകരിച്ച് തിരികെ കൈമാറിയത്. ദുബൈ പൊലീസിന്റെ കാര്യക്ഷമമായ സേവനത്തെയും മനുഷ്യസ്നേഹപരമായ ഇടപെടലുകളെയും രാജ് നന്ദിയോടെ അനുസ്മരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t