
കുവൈത്തിലെ സുബ്ഹാൻ പ്രദേശത്തെ ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങളിൽ ശനിയാഴ്ച വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ഖാലിദ് ബോധി അപ്രതീക്ഷിത പരിശോധന നടത്തി. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയുടെ ആക്ടിംഗ് ഡയറക്ടർ ജനറലും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പരിശോധനയിൽ ലൈസൻസ് നിബന്ധനകൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഒരു ഫാക്ടറി ഉടൻ അടപ്പിച്ചു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ അവിടെ കണ്ടെത്തിയതിനെ തുടർന്ന് അധികാരികൾ ശക്തമായ നടപടി സ്വീകരിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷണം കണ്ടെത്തിയ സാഹചര്യത്തിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും കുവൈത്ത് മുനിസിപ്പാലിറ്റിയും ചേർന്ന് നിയമലംഘകർക്കെതിരെ കർശന നടപടികൾ ആരംഭിച്ചു.
കൂടാതെ, അനുവദിച്ചിട്ടുള്ള പ്രവർത്തനങ്ങൾക്കു പുറമെ മറ്റ് ആവശ്യങ്ങൾക്കായി ഫാക്ടറി ഉപയോഗിച്ചതായും പരിശോധനയിൽ വ്യക്തമായി. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നതും ഉറപ്പാക്കാനായി ഇത്തരം പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.