അപകടത്തില്‍ തകര്‍ന്ന പ്രവാസി ഇന്ത്യക്കാരന്റെ മുഖം പുനര്‍നിര്‍മിച്ച് യുഎഇയിലെ ഈ പ്രമുഖ ആസ്റ്റര്‍ ഹോസ്പിറ്റല്‍

ഗുരുതര അപകടത്തിൽ മുഖം ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന പ്രവാസി ഇന്ത്യക്കാരനായ മുഹമ്മദ് തൗസീഫ് കയ്യൂരിന്റെ മുഖം വിജയകരമായി പുനര്‍നിര്‍മിച്ച് മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍. അപൂര്‍വവും സങ്കീര്‍ണവുമായ പാന്‍ ഫേഷ്യല്‍ ട്രോമ അവസ്ഥയിലാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്.
മുഖത്തിന്റെ മുകള്‍, മധ്യ, താഴത്തെ ഭാഗങ്ങളിലെ എല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. താടിയെല്ല്, കവിള്‍ത്തടങ്ങള്‍, മൂക്കിലെ അസ്ഥികള്‍, കണ്ണിന്റെ സോക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഗുരുതരമായ ഒടിവുകളും ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു. പല്ലുകളും മൂക്കിലെ തരുണാസ്ഥിയും തകര്‍ന്നതോടൊപ്പം താടിയെല്ലുകള്‍ സ്ഥാനം തെറ്റുകയും കാഴ്ചയ്ക്ക് ഗുരുതരമായ അപകടസാധ്യതയുള്ള പരിക്കുകളും ഉണ്ടായിരുന്നു. കനത്ത രക്തസ്രാവം, ശ്വസന ബുദ്ധിമുട്ട്, മുഖനാഡികളുടെ തകര്‍ച്ച എന്നിവയും സംഭവിച്ചു.

മുഖപരിക്കുകളില്‍ 4 മുതല്‍ 10 ശതമാനം വരെ മാത്രമാണ് ഇത്തരം പാന്‍ ഫേഷ്യല്‍ ഒടിവുകള്‍ സംഭവിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം കേസുകള്‍ വളരെ അപൂര്‍വവും വെല്ലുവിളികളോടെയും കൂടിയതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഓറല്‍ ആന്‍ഡ് മാക്‌സില്ലോഫേഷ്യല്‍ സര്‍ജറിയിലെ ലീഡ് സര്‍ജനായ ഡോ. രഞ്ജു പ്രേമിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ഓപ്പണ്‍ റിഡക്ഷന്‍ ആന്‍ഡ് ഇന്റേണല്‍ ഫിക്‌സേഷന്‍ (ORIF) ശസ്ത്രക്രിയയിലൂടെ തകര്‍ന്ന എല്ലുകള്‍ ശരിയാക്കി ടൈറ്റാനിയം പ്ലേറ്റുകളും സ്‌ക്രൂകളും ഉപയോഗിച്ച് സ്ഥിരപ്പെടുത്തി. കണ്ണ് സോക്കറ്റുകളും മൂക്കിന്റെ ഘടനയും പുനര്‍നിര്‍മിക്കുകയും നാഡികള്‍ പുനസ്ഥാപിക്കുകയും ചെയ്തു.
അതീവ സങ്കീര്‍ണമായ അനസ്‌തേഷ്യയ്ക്ക് ഡോ. അഭിഷേക് ജെ നാരായണ്‍, ഡോ. ജവാദ് ഇബ്‌നു മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ശസ്ത്രക്രിയയ്ക്ക് ശേഷം നാല് ദിവസം ഐ.സി.യുവില്‍ കഴിഞ്ഞ രോഗി പിന്നീട് വായിലൂടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മുഖഘടനയും താടിയെല്ലുകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലേക്ക് മടങ്ങി. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനായതില്‍ ആശുപത്രിയോടും ഡോക്ടര്‍മാരോടും നന്ദിയുണ്ടെന്ന് രോഗി പ്രതികരിച്ചു. വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ ഏകോപിത പ്രവര്‍ത്തനത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ശസ്ത്രക്രിയയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version