
ദുബായ്: കുട്ടികൾക്ക് കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പുകൾ നൽകാത്ത മാതാപിതാക്കൾക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് യുഎഇ ഭരണകൂടം. പുതിയ നിയമപ്രകാരം കുറ്റക്കാരായ മാതാപിതാക്കൾക്ക് 20,000 ദിർഹം വരെ പിഴ ചുമത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഒരു വാക്സിൻ പോലും ഒഴിവാക്കുന്നത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ഇത് നിസ്സാരമായി കാണരുതെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വാക്സിനേഷൻ ഒഴിവാക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ബുർജീൽ ഡേ സർജറി സെന്ററിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. സൗസൻ ഖാബേൽ ചൂണ്ടിക്കാട്ടി. മീസിൽസ് വാക്സിൻ എടുക്കാത്ത ഒരു കുട്ടിക്ക് കടുത്ത പനിയും ശ്വാസതടസ്സവും നിമിത്തം ന്യൂമോണിയ ബാധിക്കുകയും ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വരുകയും ചെയ്ത സംഭവം അവർ വിവരിച്ചു. മറ്റൊരു കേസിൽ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് വാക്സിൻ എടുക്കാത്ത മുതിർന്ന സഹോദരനിൽ നിന്ന് വില്ലൻ ചുമ പകരുകയും കുഞ്ഞ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഇത്തരത്തിൽ പ്രതിരോധിക്കാവുന്ന രോഗങ്ങൾ പോലും വാക്സിൻ എടുക്കാത്തത് മൂലം മാരകമായി മാറുകയാണ്.
യുഎഇ പോലെ വിദേശയാത്രകൾ ധാരാളം നടക്കുന്ന ഒരു രാജ്യത്ത് ഉയർന്ന വാക്സിനേഷൻ കവറേജ് നിലനിർത്തേണ്ടത് അനിവാര്യമാണ്. നിലവിൽ 95 ശതമാനത്തിലധികം ആളുകൾ കൃത്യമായി വാക്സിൻ എടുക്കുന്നുണ്ടെങ്കിലും ചെറിയ ശതമാനം ആളുകൾ വരുത്തുന്ന വീഴ്ച പോലും വലിയ രോഗവ്യാപനത്തിന് കാരണമാകും. വാക്സിൻ എടുക്കുന്നത് കേവലം ഒരു വ്യക്തിപരമായ തീരുമാനമല്ലെന്നും അത് സമൂഹത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. മീസിൽസ്, വില്ലൻ ചുമ തുടങ്ങിയ രോഗങ്ങൾ അതിവേഗം പടരുന്നവയായതിനാൽ ഒരു കുട്ടി വാക്സിൻ എടുക്കാതിരുന്നാൽ അത് മറ്റ് കുട്ടികളെയും അപകടത്തിലാക്കും.
വാക്സിനേഷനെക്കുറിച്ച് നിലനിൽക്കുന്ന തെറ്റായ പ്രചരണങ്ങളെയും ഡോക്ടർമാർ തള്ളിക്കളഞ്ഞു. വാക്സിനേഷനും ഓട്ടിസവും തമ്മിൽ ബന്ധമുണ്ടെന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഡോ. അബീർ സുൽത്താൻ അൽ നഖ്ബി പറഞ്ഞു. കൃത്യമായ ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷമാണ് വാക്സിനുകൾ വിതരണം ചെയ്യുന്നത്. സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്നും അശ്രദ്ധ കാണിക്കുന്നവർക്കെതിരെ നിയമം കർശനമായി നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t