
റമസാൻ മാസത്തിലെ ദാനധർമ്മ മനോഭാവം ചൂഷണം ചെയ്ത് സംഘടിതമായി ഭിക്ഷാടനം നടത്തിയിരുന്ന 13 അംഗ ഏഷ്യൻ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തുള്ള സംഘത്തലവന്റെ നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന ഭിക്ഷാടന ശൃംഖലയെയാണ് പൊലീസ് പിടികൂടിയത്. പള്ളികൾ, ക്ലിനിക്കുകൾ, തിരക്കേറിയ മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഇവർ പ്രധാനമായും ആളുകളെ സമീപിച്ചിരുന്നത്. യുഎഇയിൽ കുടുങ്ങിയിരിക്കുകയാണെന്നും നാട്ടിലേക്ക് മടങ്ങാൻ പണമില്ലെന്നും പറഞ്ഞ് സഹാനുഭൂതി നേടിയാണ് ഇവർ ജനങ്ങളിൽ നിന്ന് പണം ശേഖരിച്ചിരുന്നത്. റമസാൻ മാസത്തിലെ ദാനധർമ്മങ്ങളുടെ പ്രാധാന്യമാണ് സംഘം ദുരുപയോഗം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
സംഘടിത ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ആറുമാസം തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷം രൂപ) പിഴയും ശിക്ഷയായി ലഭിക്കും. വ്യക്തിപരമായി ഭിക്ഷാടനം നടത്തുന്നവർക്ക് 5000 ദിർഹം (ഏകദേശം 1.24 ലക്ഷം രൂപ) പിഴയും മൂന്ന് മാസം തടവും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കരുതെന്നും ദാനധർമ്മങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ചാരിറ്റി സംഘടനകൾ വഴിയേ സഹായം നൽകണമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. തെരുവുകളിൽ സഹായം അഭ്യർഥിക്കുന്നവരിൽ പലരും യഥാർത്ഥത്തിൽ ആവശ്യമുള്ളവർ അല്ലെന്നും കുറ്റകൃത്യ സംഘങ്ങളുടെ ഭാഗമായിരിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരക്കാരെ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ Police Eye ആപ്പ് വഴിയോ 901 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt