മേഖലയിൽ ഇറാൻ–യുഎസ്–ഇസ്രയേൽ സൈനിക സംഘർഷം രൂക്ഷമായതിനെത്തുടർന്ന് യുഎഇയിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ പരുക്കേറ്റ ഇന്ത്യക്കാരൻ അപകടനില തരണം ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണങ്ങളിൽ പരുക്കേറ്റ 58 പേരിൽ ഒരു മലയാളിയും ഉൾപ്പെടുന്നുണ്ട്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ സ്വദേശികളായ മൂന്ന് പ്രവാസികൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. യുഎഇ വ്യോമസേന 152 ബാലിസ്റ്റിക് മിസൈലുകളും 506 ഡ്രോണുകളും തകർത്തെങ്കിലും, ഇവയുടെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ അൽ സലാം നാവിക താവളത്തിലും ജനവാസ കേന്ദ്രങ്ങളിലും നാശനഷ്ടങ്ങളും തീപിടുത്തവും ഉണ്ടായിട്ടുണ്ട്.
നിലവിലെ സാഹചര്യം പരിഗണിച്ച് ദുബായ്, അബുദാബി ഓഹരി വിപണികൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരോട് ചൊവ്വാഴ്ച വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിക്കുകയും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
അതേസമയം, ഒമാനെ ലക്ഷ്യമിട്ടും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. റമസാൻ കാലമായതിനാൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ അതീവ കർശനമാക്കിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക വാർത്താ ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ മാത്രം പാലിക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
