വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂർ വരെ അധിക ചാർജ് നൽകാതെ റദ്ദാക്കാനും തീയതി മാറ്റിയെടുക്കാനും ഇനി കഴിയും. മാർച്ച് 26 മുതൽ പുതിയ ചട്ടം പ്രാബല്യത്തിലാകുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിറക്കി. ഇതുവരെ ‘ലുക്ക്–ഇൻ ഓപ്ഷൻ’ എന്നറിയപ്പെടുന്ന ഈ സൗകര്യം 24 മണിക്കൂർ വരെ മാത്രമായിരുന്നു. ഉപഭോക്തൃസൗഹൃദമായ തീരുമാനം ആയിരുന്നാലും, എയർലൈൻ കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഇളവ് ബാധകമാകുക. മറ്റ് ബുക്കിങ് പോർട്ടലുകൾ വഴിയുള്ള ടിക്കറ്റുകൾക്ക് ഈ സൗകര്യം നിർബന്ധമല്ല. മുമ്പ് ബുക്കിങ് രീതിയെക്കുറിച്ച് വ്യക്തമായ നിബന്ധനകളില്ലായിരുന്നു. കൂടാതെ, ബുക്കിങ് തീയതി കഴിഞ്ഞ് 7 ദിവസത്തിനകം നടക്കുന്ന ഫ്ലൈറ്റുകൾക്ക് ‘ലുക്ക്–ഇൻ ഓപ്ഷൻ’ ലഭ്യമല്ലായിരുന്നു. ഇതിലും മാറ്റം വരുത്തിയിട്ടുണ്ട്. ആഭ്യന്തര സർവീസുകളിൽ ബുക്കിങ് ദിവസം മുതൽ 5 ദിവസത്തിനുള്ളിലും, രാജ്യാന്തര സർവീസുകളിൽ 15 ദിവസത്തിനുള്ളിലുമുള്ള യാത്രകൾക്ക് സൗജന്യ റദ്ദാക്കലോ മാറ്റമോ ലഭിക്കില്ല.
ടിക്കറ്റ് തീയതി മാറ്റുമ്പോൾ പുതിയ നിരക്ക് കൂടുതലാണെങ്കിൽ വ്യത്യാസമായ തുക യാത്രക്കാരൻ അടയ്ക്കേണ്ടതായിരിക്കും.
റീഫണ്ടിന് ഇനി 14 ദിവസം
ട്രാവൽ ഏജന്റുകളോ ബുക്കിങ് പോർട്ടലുകളോ വഴി എടുത്ത ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ നിലവിൽ 30 ദിവസത്തിനകം തുക മടക്കിനൽകിയാൽ മതി. മാർച്ച് 26 മുതൽ ഇത് 14 ദിവസമായി കുറയും. റീഫണ്ട് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കാണ്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യം മൂലമുള്ള റദ്ദാക്കലുകളിൽ മുഴുവൻ തുകയും മടക്കിനൽകുകയോ തത്തുല്യമായ ക്രെഡിറ്റ് നൽകുകയോ വേണം. മറ്റ് ആരോഗ്യപരമായ കാരണങ്ങളിൽ വിമാനക്കമ്പനിയുടെ എയറോസ്പേസ് മെഡിസിൻ സ്പെഷലിസ്റ്റിന്റെ അഭിപ്രായം പരിഗണിച്ചായിരിക്കും റീഫണ്ട് സംബന്ധിച്ച തീരുമാനം. ബുക്കിങ് കഴിഞ്ഞ് 24 മണിക്കൂറിനകം ടിക്കറ്റിലെ പേര് തിരുത്തുന്നതിന് നിലവിൽ അധിക ചാർജ് ഈടാക്കാറില്ല. എന്നാൽ, ഇനി ഈ സൗകര്യവും എയർലൈൻ വെബ്സൈറ്റിലൂടെ നേരിട്ട് നടത്തിയ ബുക്കിങ്ങുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും.