കാറിന്റെ വാതിൽ സൂപ്പർ ഗ്ലൂ കൊണ്ട് ഒട്ടിച്ചു! റമസാനിലെ കരുണ ചൂഷണം ചെയ്യുന്ന സംഘടിത ഭിക്ഷാടക സംഘം; ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ അധികൃതർ

ദുബായ് പോലീസ് റമസാൻ മാസത്തിലെ വിശ്വാസികളുടെ കാരുണ്യവും ഉദാരമനസ്കതയും മുതലെടുക്കാൻ സന്ദർശക വീസയിലെത്തുന്ന സംഘടിത ഭിക്ഷാടകസംഘങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി രംഗത്ത്. കഴിഞ്ഞ വർഷങ്ങളിൽ റമസാനിൽ പിടിയിലായ ഭിക്ഷാടകരിൽ ഭൂരിഭാഗവും ഹ്രസ്വകാല വീസയിൽ എത്തിയവരാണെന്ന് അധികൃതർ അറിയിച്ചു. പാവപ്പെട്ടവരെന്ന വ്യാജേന ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

റമസാനിന്റെ ആദ്യ ആഴ്ചയിൽ മാത്രം 26 ഭിക്ഷാടകരെ പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ‘ഭിക്ഷാടനമില്ലാത്ത ബോധവൽക്കരണ സമൂഹം’ എന്ന സന്ദേശവുമായി നടപ്പിലാക്കുന്ന ‘കോംബാറ്റ് ബെഗ്ഗിങ്’ ക്യാംപെയ്നിന്റെ ഭാഗമായാണ് വിവിധ രാജ്യക്കാരായ പ്രതികളെ വലയിലാക്കിയത്. ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, താമസ-കുടിയേറ്റ വകുപ്പ്, ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന.

സമ്പന്നരെ ലക്ഷ്യമിട്ട് തട്ടിപ്പ്

ആഡംബര വാഹനങ്ങളിൽ എത്തുന്നവരെയും ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കുന്നവരെയുമാണ് സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്തിടെ പിടിയിലായ ഒരാളിൽ നിന്ന് 20,000 ദിർഹം പൊലീസ് പിടിച്ചെടുത്തു. മരുന്നിനും ഭക്ഷണത്തിനും പണമില്ലെന്ന് സഹതാപം പിടിച്ചുപറ്റി, കൃത്രിമ മുറിവുകളും വ്യാജ മെഡിക്കൽ രേഖകളും ഉപയോഗിച്ചാണ് പലരും തട്ടിപ്പ് നടത്തുന്നത്. ചിലർ ഇന്ധനം നിറയ്ക്കാൻ പണമില്ലെന്ന കഥയുമായി കുടുംബത്തോടൊപ്പം വാഹനങ്ങളിൽ എത്തുന്നതും പതിവാണെന്ന് പൊലീസ് വ്യക്തമാക്കി.

ഭിക്ഷാടകരുടെ എണ്ണം കുറഞ്ഞു

‘കോംബാറ്റിങ് ബെഗ്ഗിങ്’ ക്യാംപെയ്ന് ശക്തമായതോടെ ഭിക്ഷാടകരുടെ എണ്ണത്തിൽ 70 ശതമാനം വരെ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2021ൽ 458 പേർ പിടിയിലായപ്പോൾ 2025ൽ ഇത് 206 ആയി കുറഞ്ഞു. എങ്കിലും കഴിഞ്ഞ റമസാനിൽ മാത്രം 222 പേർ പിടിയിലായിട്ടുണ്ട്. ദുബായ്ക്ക് പുറമെ അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലും പരിശോധന കർശനമാണ്.

ക്രൂര പ്രതികാരങ്ങളും മാഫിയ ബന്ധവും

സഹായം നൽകാത്തവർക്കെതിരെ പ്രതികാരപരമായ നടപടികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷാർജയിൽ ഭിക്ഷാടനം നിരസിച്ച യുവതിയുടെ കാറിന്റെ വാതിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കൃത്രിമ കൈകാലുകളിലും പ്രാർഥനാ പായകളിലും ലക്ഷങ്ങൾ ഒളിപ്പിച്ച നിലയിൽ മുൻപും പ്രതികൾ പിടിയിലായിട്ടുണ്ട്. ചിലർ ‘ശമ്പളത്തിന്’ ജോലി ചെയ്യുന്ന സംഘടിത മാഫിയയുടെ ഭാഗമാണെന്ന സംശയവും നിലനിൽക്കുന്നു.

ഓൺലൈൻ ഭിക്ഷാടനവും കുറ്റകരം

സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിക്കുന്ന ഇ-ഭിക്ഷാടനവും യുഎഇയിൽ നിയമവിരുദ്ധമാണ്. കഴിഞ്ഞ വർഷം 1,200ഓളം ഓൺലൈൻ ഭിക്ഷാടന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കുറ്റങ്ങൾക്ക് മൂന്ന് മാസം തടവും 10,000 ദിർഹം പിഴയുമാണ് ശിക്ഷ.

സഹായം നൽകാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ചാരിറ്റി സംഘടനകളെ മാത്രം സമീപിക്കണമെന്നും സംശയാസ്പദ സാഹചര്യങ്ങൾ കണ്ടാൽ 901 എന്ന നമ്പറിലോ ‘പോലീസ് ഐ’ ആപ്പ് വഴിയോ വിവരം അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഭാഗ്യം പരീക്ഷിച്ചു, ഒടുവിൽ തേടിയെത്തി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിളങ്ങി പ്രവാസി മലയാളി

അബുദാബി: ആറ് വർഷം മുൻപ് കേരളത്തിൽ നിന്ന് അബുദാബിയിലെത്തിയ മലയാളി എഞ്ചിനീയർ നിബിൻ മാത്യുവിനെ (36) തേടി ബിഗ് ടിക്കറ്റിന്റെ വലിയ ഭാഗ്യമെത്തി. സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ് വെറും അഞ്ച് മാസം മുൻപ് മാത്രം നറുക്കെടുപ്പിൽ പങ്കെടുത്തു തുടങ്ങിയ നിബിൻ, ഒരു ഗ്രൂപ്പിന്റെ ഭാഗമായാണ് 50,000 ദിര്‍ഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) സമ്മാനം സ്വന്തമാക്കിയത്. തനിക്ക് ലഭിച്ച ഈ വലിയ സമ്മാനം വിശ്വസിക്കാനായില്ലെന്നും ഈ തുക നാട്ടിലെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്നും നിബിൻ പറഞ്ഞു. വരും മാസങ്ങളിലും തന്റെ ഭാഗ്യം പരീക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവാവ്.

ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പിച്ച സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം 15 ദശലക്ഷം ദിര്‍ഹമാണ്. കൂടാതെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. ഫെബ്രുവരിയിൽ ആഴ്ചതോറും നടക്കുന്ന ഇ-നറുക്കെടുപ്പിലൂടെ 50,000 ദിർഹം വീതം നാല് വിജയികൾക്ക് നൽകുന്നുണ്ട്. ഫെബ്രുവരി 16-നും 22-നും ഇടയിൽ ടിക്കറ്റെടുത്തവർക്കുള്ള നറുക്കെടുപ്പ് ഫെബ്രുവരി 23-ന് നടക്കും. കൂടാതെ, ഫെബ്രുവരി 1 മുതൽ 24 വരെ രണ്ട് ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങുന്നവർക്ക് പ്രത്യേക മത്സരത്തിൽ പങ്കെടുക്കാനും 50,000 മുതൽ 1.5 ലക്ഷം ദിർഹം വരെ ഉറപ്പായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy