
വിശുദ്ധ റമദാൻ മാസത്തിൽ വ്രതാനുഷ്ഠാനത്തോടൊപ്പം ശാരീരിക ആരോഗ്യം നിലനിർത്താൻ സമതുലിതവും ചിട്ടയുള്ളതുമായ ഭക്ഷണക്രമം അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. അബുദാബിയിലെ ലൈഫ്കെയർ ഹോസ്പിറ്റലിലെ ഡോ. ജസ്ലിൻ ജോസഫും മെഡിയോർ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ടിറ്റി എലിസബ തോമസും പങ്കുവെച്ച നിർദേശങ്ങൾ ഇങ്ങനെയാണ്: പലരും ഉറക്കം മുടങ്ങാതിരിക്കാനായി അത്താഴം ഒഴിവാക്കാറുണ്ടെങ്കിലും ഇത് പകൽ സമയത്ത് കടുത്ത ക്ഷീണം, തലവേദന, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കാം. അതിനാൽ തവിട് കളയാത്ത അരി, ഗോതമ്പ്, ഓട്സ് തുടങ്ങിയ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തിയ അത്താഴം വേണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. മുട്ട, തൈര്, പയർവർഗങ്ങൾ എന്നിവ വിശപ്പ് നിയന്ത്രിക്കാൻ സഹായകരമാണ്.
ഉപ്പ് കൂടിയ ഭക്ഷണങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ ദാഹം വർധിപ്പിക്കുന്നതിനാൽ പരമാവധി ഒഴിവാക്കണം. ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുന്നതിൽ ക്രമം പാലിക്കണം. ഇഫ്താറിൽ രണ്ട് ഗ്ലാസ് വെള്ളം, ഇഫ്താറും അത്താഴവും ഇടയിൽ നാല് ഗ്ലാസ് വെള്ളം ഇടവിട്ട് കുടിക്കൽ, അത്താഴത്തിൽ രണ്ട് ഗ്ലാസ് വെള്ളം എന്നിങ്ങനെ ക്രമീകരിക്കുന്നത് ഉചിതമാണെന്ന് നിർദേശിക്കുന്നു. തണ്ണിമത്തൻ, വെള്ളരി പോലുള്ള ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഈന്തപ്പഴവും വെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കും. നോമ്പുതുറയ്ക്കുതുടർന്ന് ഉടൻ എണ്ണയിൽ പൊരിച്ച വിഭവങ്ങൾ കഴിക്കുന്നതിന് പകരം സൂപ്പോ സാലഡോ കഴിച്ച് വയറിനെ തയ്യാറാക്കുന്നത് നല്ലതാണ്. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം നിർജലീകരണത്തിന് കാരണമാകുന്നതിനാൽ നിയന്ത്രണം വേണമെന്നും വിദഗ്ധർ പറയുന്നു. ശരീരത്തെ വിഷമുക്തമാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും വ്രതം സഹായകരമാണ്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം എന്നിവ നിയന്ത്രിക്കാൻ റമദാൻ കാലത്തെ ചിട്ടയായ ജീവിതശൈലി ഉപകാരപ്രദമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. പ്രാർത്ഥനകളും അത്താഴവും തമ്മിലുള്ള സമയം നന്നായി ഉറങ്ങാൻ ഉപയോഗിക്കണം. പകൽ സമയത്ത് 20 മുതൽ 30 മിനിറ്റ് വരെ ലഘു വിശ്രമം എടുക്കുന്നതും ഉന്മേഷം നൽകുമെന്ന് വിദഗ്ധർ നിർദേശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL