
കുവൈറ്റ് സിറ്റി: കുവൈറ്റിലെ താമസ വിസ (Residency Permit) മാറ്റുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച നിലവിലുള്ള നിയമങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റ് കൂടുതൽ വ്യക്തത വരുത്തി. സ്പോൺസറുടെ മരണം, നാടുകടത്തൽ, വിസ കാലാവധി തീരൽ തുടങ്ങിയ വിവിധ സാഹചര്യങ്ങളിൽ കുടുംബാംഗങ്ങളുടെ വിസ സംബന്ധിച്ച നടപടിക്രമങ്ങളാണ് മന്ത്രാലയം വിശദീകരിച്ചത്.
ആർട്ടിക്കിൾ 17 അല്ലെങ്കിൽ 18 വിസയിലുള്ള ഒരു സ്പോൺസർ മരണപ്പെട്ടാൽ, അദ്ദേഹത്തിന് കീഴിലുള്ളവർ അതത് ഗവർണറേറ്റുകളിലെ റെസിഡൻസി വിഭാഗവുമായി ബന്ധപ്പെടണം. ഇത്തരം സാഹചര്യങ്ങളിൽ ഭാര്യക്ക് ജോലിയുണ്ടെങ്കിലോ അല്ലെങ്കിൽ പുതിയ ജോലി ലഭിക്കുകയോ ചെയ്താൽ മക്കളുടെ വിസ അമ്മയുടെ പേരിലേക്ക് മാറ്റാൻ സാധിക്കും. എന്നാൽ കുടുംബനാഥൻ (ഭർത്താവ്) നാടുകടത്തപ്പെടുകയാണെങ്കിൽ, ഭാര്യക്ക് ജോലിയില്ലെങ്കിൽ ഭാര്യയുടെയും മക്കളുടെയും വിസ റദ്ദാക്കപ്പെടും. മക്കൾ വിദ്യാർത്ഥികളാണെങ്കിൽ പഠനം പൂർത്തിയാക്കുന്നതുവരെ രാജ്യത്ത് തുടരാൻ പ്രത്യേക അനുമതി നൽകും.
സ്പോൺസർ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ വിസ കാലാവധി അവസാനിച്ചാലും സമാനമായ രീതിയിൽ നടപടികൾ സ്വീകരിക്കും. അമ്മയ്ക്ക് ജോലിയുണ്ടെങ്കിൽ മക്കളെ അവരുടെ സ്പോൺസർഷിപ്പിലേക്ക് മാറ്റാൻ അനുവാദമുണ്ടാകും. കുവൈറ്റ് പൗരന്മാരെ വിവാഹം കഴിച്ച വിദേശി വനിതകൾക്ക്, ഭർത്താവിന്റെ മരണശേഷമോ വിവാഹമോചനത്തിന് ശേഷമോ പ്രത്യേക പരിഗണനകൾ നൽകും. മക്കളില്ലാത്ത വിധവകൾക്ക് പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ വിസ മാറ്റത്തിന് അനുമതിയുണ്ട്.
ഭർത്താവ് ജയിലിലാകുകയും ഭാര്യക്ക് ജോലിയില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിസ പുതുക്കി നൽകില്ല. എന്നാൽ ജോലി ചെയ്യുന്ന സ്ത്രീയാണെങ്കിൽ മക്കളെ സ്വന്തം സ്പോൺസർഷിപ്പിലേക്ക് മാറ്റാൻ അപേക്ഷിക്കാവുന്നതാണ്. സ്പോൺസർക്ക് മാനസിക വെല്ലുവിളികൾ നേരിടുന്ന സാഹചര്യങ്ങളിലും കൃത്യമായ പരിശോധനകൾക്ക് ശേഷം വിസ മാറ്റത്തിന് അനുമതി നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. ഓരോ കേസുകളും അതത് ഗവർണറേറ്റുകളിലെ റെസിഡൻസി വിഭാഗം പ്രത്യേകം പഠിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL