
അത്യന്തം ആസൂത്രണം ചെയ്ത തട്ടിപ്പിലൂടെ കുവൈത്തിലെ ഒരു ഇന്ത്യൻ പ്രവാസിക്ക് ലക്ഷങ്ങളുടെ നഷ്ടം. ഒമ്പത് ഐഫോൺ പ്രോ മാക്‌സ് ഫോണുകൾ വാങ്ങാൻ നൽകിയ പണത്തിന് പകരം പഴയ ഇരുമ്പ് പൂട്ടുകൾ ലഭിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ കടയിൽ ജോലി ചെയ്യുന്ന ഒരു ഈജിപ്ഷ്യൻ പ്രവാസിയുമായി നടത്തിയ ഇടപാടിലാണ് 38-കാരനായ ഇന്ത്യൻ യുവാവ് തട്ടിപ്പിനിരയായത്. ഒമ്പത് ഐഫോൺ പ്രോ മാക്‌സ് ഫോണുകൾ, ഒരു ആപ്പിൾ വാച്ച്, ഹെഡ്‌ഫോണുകൾ എന്നിവ ഉൾപ്പെടുന്ന പാക്കേജ് 5,000 കുവൈത്ത് ദിനാറിലധികം വിപണി വിലയുണ്ടായിരുന്നുവെങ്കിലും 3,838 ദിനാറിന് (ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നൽകാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. ജോലി സമയം കഴിഞ്ഞ് രാത്രി നടത്തിയ കൂടിക്കാഴ്ചയിൽ പണം കൈമാറി ഉപകരണങ്ങൾ അടങ്ങിയതായി പറഞ്ഞ പെട്ടികൾ യുവാവ് കൈപ്പറ്റി. എന്നാൽ വീട്ടിലെത്തി പെട്ടികൾ തുറന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഐഫോണുകൾക്ക് പകരം പഴയ ഇരുമ്പ് പൂട്ടുകളും, സ്മാർട്ട് വാച്ചിന് പകരം ഒരു ചെറിയ പൂട്ടും മാത്രമാണ് പെട്ടികളിലുണ്ടായിരുന്നത്. ഹെഡ്‌ഫോൺ പാക്കറ്റ് പൂർണമായും കാലിയായിരുന്നു.
തട്ടിപ്പ് നടത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ 28-കാരനായ പ്രതി കുവൈത്ത് വിട്ടതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് യുവാവ് ജഹ്‌റ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതിക്കായി അന്താരാഷ്ട്ര തലത്തിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ‘ഐഫോൺ-ടു-ലോക്ക്’ എന്ന പേരിൽ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയ ഈ തട്ടിപ്പ്, അതീവ ജാഗ്രതയോടെ നടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത്തരത്തിലുള്ള ഇടപാടുകളിൽ പ്രവാസികൾ കൂടുതൽ സൂക്ഷ്മത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL