
കുവൈത്തിലെ മംഗഫ് തീപിടിത്ത കേസുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ സ്വദേശി പൗരനും നിരവധി പ്രവാസികൾക്കും എതിരെ വിധിച്ച തടവുശിക്ഷ അപ്പീൽ പരിഗണിക്കുന്നതുവരെ താൽക്കാലികമായി നിർത്തിവെക്കാൻ കാസേഷൻ കോടതി ഉത്തരവിട്ടു. നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നത്. 2024 ജൂൺ 12നാണ് മംഗഫിൽ വൻ തീപിടിത്ത ദുരന്തം ഉണ്ടായത്. സംഭവത്തിൽ 24 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും നാല് ഫിലിപ്പീൻസ് സ്വദേശികളും മരണപ്പെട്ടു. അതേസമയം, എൻബിടിസി കമ്പനി ഡയറക്ടറും വ്യവസായിയുമായ മുഹമ്മദ് നാസർ അൽ-ബദാഹയ്ക്കെതിരെ അപ്പീൽ കോടതി നേരത്തെ വിധിച്ചിരുന്ന ഒരു വർഷത്തെ കഠിനതടവുശിക്ഷ കാസേഷൻ കോടതി റദ്ദാക്കി. ഇതിന് പകരമായി 5,000 കുവൈത്ത് ദിനാർ പിഴയായി ശിക്ഷ കുറച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകൻ സുൽത്താൻ ഹമദ് അൽ-അജ്മി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്. മുൻപ് അപ്പീൽ കോടതി ചില പ്രതികൾക്ക് വിധിച്ചിരുന്ന മൂന്ന് വർഷത്തെ കഠിനതടവുശിക്ഷ ഒരു വർഷമായി കുറച്ചിരുന്നു. നരഹത്യക്കുറ്റത്തിന് മൂന്ന് പ്രതികൾക്ക് മൂന്ന് വർഷത്തെ കഠിനതടവുശിക്ഷയും, കള്ളസാക്ഷ്യം നൽകിയെന്ന കുറ്റത്തിന് രണ്ട് പ്രതികൾക്ക് ഒരു വർഷത്തെ കഠിനതടവുശിക്ഷയും, ഒളിവിലായ പ്രതികളെ സഹായിച്ചതിന് നാല് പ്രതികൾക്ക് ഒരു വർഷത്തെ കഠിനതടവുശിക്ഷയുമാണ് അപ്പീൽ കോടതി വിധിച്ചിരുന്നത്.
കേസിൽ നിയമം തെറ്റായി പ്രയോഗിച്ചതായും, കുറ്റാരോപണങ്ങളിൽ പിശകുകളുണ്ടെന്നും, വിധിയുടെ ന്യായീകരണത്തിൽ ഗുരുതരമായ അപാകതകളുണ്ടെന്നുമുള്ള വിവിധ നിയമകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അൽ-അജ്മി കാസേഷൻ കോടതിയെ സമീപിച്ചത്. തന്റെ കക്ഷിക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ ആവശ്യമായ നിയമഘടകങ്ങൾ നിലവിലില്ലെന്നും അപ്പീൽ കോടതിയുടെ ശിക്ഷ അസാധുവാണെന്നും അദ്ദേഹം വാദിച്ചു. അതേസമയം, സംഭവത്തിൽ മനപ്പൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും തീപിടിത്തം അപകടവശാൽ സംഭവിച്ചതാണെന്നും വ്യക്തമാക്കുന്ന സാങ്കേതിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, കേസ് ഗുരുതര കുറ്റമായി പരിഗണിക്കേണ്ടതില്ലെന്നും നിസാര കുറ്റകൃത്യമായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ കേസ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് കൈമാറിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL