കുവൈത്തിൽ ഭിന്നശേഷിക്കാരായ വ്യക്തികൾക്കും അവരുടെ പരിചാരകർക്കും ആശ്വാസമായി ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹലിൽ’ അഞ്ച് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ കൂടി ലഭ്യമാക്കി. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക-കുടുംബ-ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നിർദ്ദേശപ്രകാരമാണ് പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്‌സ് ഈ മാറ്റങ്ങൾ കൊണ്ടുവന്നത്.
ട്രാഫിക് പെർമിറ്റുകൾക്കായുള്ള അപേക്ഷ സമർപ്പിക്കൽ, വൈകല്യ സർട്ടിഫിക്കറ്റ്, പരിചാരക സർട്ടിഫിക്കറ്റ് എന്നിവയുടെ പ്രിന്റ് എടുക്കൽ തുടങ്ങിയ സേവനങ്ങൾ ഇനി മുതൽ ആപ്പ് വഴി ലഭ്യമാകും. കൂടാതെ ഭിന്നശേഷിക്കാർക്കും അവരെ പരിചരിക്കുന്നവർക്കും ജോലി സമയം കുറച്ചു കിട്ടുന്നതിനുള്ള അപേക്ഷകളും ഇനി സഹൽ വഴി സമർപ്പിക്കാം. ഇത്തരം അപേക്ഷകൾ സർക്കാർ സന്ദേശമയക്കൽ സംവിധാനം വഴി തൊഴിലുടമകൾക്ക് നേരിട്ട് അയക്കാനുള്ള സൗകര്യവും വ്യക്തിഗത ആവശ്യങ്ങൾക്കായി ഇവയുടെ പകർപ്പുകൾ പ്രിന്റ് ചെയ്യാനുള്ള ഓപ്ഷനും ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാനും നടപടിക്രമങ്ങൾ ലഘൂകരിച്ച് സമയം ലാഭിക്കാനും ഈ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് അതോറിറ്റി അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.
മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
