Posted By Editor Editor Posted On

ഇസ്രയേലിന് പിന്തുണ നൽകണമെന്ന് ട്രംപ്; അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ചു

ഇറാൻ ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും ട്രംപ് ചർച്ച നടത്തി. ടെലഫോണിലൂടെയായിരുന്നു ചർച്ച. സംഘർഷം തുടങ്ങിയ ശേഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ ഇടപെടലാണിത്. ഇസ്രയേലിന് പിന്തുണ നൽകുമെന്ന് ട്രംപ് പറഞ്ഞു.

ഇറാനിൽ ഒറ്റ രാത്രി കൊണ്ട് നടത്തിയ ആക്രമണം വിജയകരം എന്നാണ് സിഎൻഎന്നുമായി നടത്തിയ ഒരു ടെലഫോൺ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. എന്തെങ്കിലും ബാക്കിയാകുന്നതിന് മുൻപ് ആണവ കരാറിൽ ഒപ്പ് വെക്കാൻ ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ ചേർന്ന അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ സ്ഥിതിഗതികൾ വിലയിരുത്തി.

അതേസമയം, ഇസ്രയേലിനെതിരെ ഇറാൻ പ്രത്യാക്രമണം നടത്തി. ടെൽ അവീവിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നാൽപതിലേറെ പേർക്കാണ് പരുക്കേറ്റത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഇറാന്റെ മതനേതൃത്വം കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന ഇറാൻ പരമോന്നത നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ട പ്രത്യാക്രമണം ആരംഭിച്ചത്. ഇസ്രയേലിന്റെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ തിരിച്ചടി. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ജറുസലേമിലും തെക്കൻ തുറമുഖ നഗരമായ എലാറ്റിലും അപായ സൈറൺ മുഴങ്ങി.

ആക്രമണം സ്ഥിരീകരിച്ച ഇസ്രയേൽ പ്രതിരോധമന്ത്രാലയം പ്രധാന നഗരങ്ങളിൽ നിന്ന് ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക്
മാറാൻ നിർദേശിച്ചു. ഇറാന്റെ പ്രത്യാക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. രാജ്യതലസ്ഥാനത്തെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് സമീപം തീപിടുത്തമുണ്ടായതായും റിപ്പോർട്ടുണ്ട്. ടെൽ അവീവിന് മുകളിൽ കടുത്ത പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇറാൻ തൊടുത്ത മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. സാധാരണക്കാർക്ക് നേരെയുള്ള പ്രകോപനത്തിന് കനത്ത മറുപടി നൽകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. 320 ലധികം പേർക്ക് പരുക്കേറ്റതായും കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും സാധാരണക്കാരെന്നും ഇറാൻ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *