Posted By Editor Editor Posted On

ഇറാനെ ആക്രമിക്കാനൊരുങ്ങി ഇസ്രയേൽ? കടുത്ത ജാഗ്രതയിൽ അമേരിക്ക, നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നു

ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചതിന് പിന്നാലെ കടുത്ത ജാഗ്രതയില്‍ അമേരിക്ക. ഈ പശ്ചാത്തലത്തില്‍ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെന്‍റഗൺ അനുമതി നൽകി. ‘‘അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് അവരെ മാറ്റുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’’– യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നിന്ന് സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്‍റഗൺ നൽകിയിട്ടുണ്ട്. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതെന്ന് വാഷിങ്ൺ പോസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കാനും ഭീകരമായ സൈനിക ഇടപെടൽ ഒഴിവാക്കാനുമായുള്ള കരാർ നേടാനുള്ള സാധ്യതകൾ മങ്ങിയതായി അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് കരാർ ഉണ്ടാവുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും നിലവിൽ അത്ര ആത്മവിശ്വാസം ഇല്ലെന്നും അവർക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നുമാണ് ട്രംപ് പ്രതികരിച്ചിരുന്നു. ഏതാനും മാസങ്ങളായി യുഎസ് അനുമതിയില്ലാതെ ഇറാനിലെ ആണവായുധ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിക്കുമെന്ന ആശങ്കയാണ് അമേരിക്കയുടെ ഇൻറലിജൻസ് ഉദ്യോഗസ്ഥ‍ർ മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം ഏത് ശ്രമങ്ങളും ട്രംപ് മുൻകൈ എടുക്കുന്ന ഇറാനുമായുള്ള ആണവായുധ ധാരണകളെ തക‍ർക്കുമെന്നാണ് യുഎസ് ഇൻറലിജൻസ് നിരീക്ഷണം. മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഇറാനിയൻ താല്പര്യങ്ങൾ ആക്രമണ സാധ്യതയുള്ള പരിധിയിൽ വരുന്ന എംബസികൾ അടിയന്തര പ്രവർത്തന സമിതികൾ ചേർന്ന്, റിസ്ക് കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ച് വാഷിംഗ്ടണിലേക്ക് റിപ്പോർട്ടുകൾ അയക്കാനും യുഎസ് ഉത്തരവിട്ടിട്ടുണ്ട്. ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും യുഎസ് തീരുമാനിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *