കുവൈത്തിൽ പൗരത്വം റദ്ധാക്കപ്പെട്ടവരുടെ പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കുവാൻ മാനവ ശേഷി സമിതി അധികൃതർ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇത്തരം സ്ഥാപനങ്ങളുടെ കീഴിൽ റെജിസ്റ്റർ ചെയ്യപ്പെട്ട തൊഴിലാളികളുടെ താമസ രേഖകൾ പുതുക്കുന്നതും മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റുന്നതും സാധ്യമല്ലാതായി തീരും. അനധികൃത മാർഗത്തിലൂടെ പൗരത്വം നേടിയ പതിനായിരത്തോളം പേരുടെ കുവൈത്തി പൗരത്വമാണ് കഴിഞ്ഞ ദിവസം വരെയായി റദ്ധാക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇനിയും ആയിരക്കണക്കിന് പേരുടെ കുവൈത്തി പൗരത്വം റദ്ധാക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇതിനായുള്ള തയ്യാറാറെടുപ്പ് നടത്തി വരികയാണ് അധികൃതർ. ഇത്തരത്തിലുള്ളവരുടെ ഉടമസ്ഥതയിൽ കടലാസ് കമ്പനികളും വ്യവസ്ഥാ രീതിയിൽ പ്രവർത്തിക്കുന്നതുമായ നൂറു കണക്കിന് സ്ഥാപനങ്ങളാണ് റെജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ ഇവരുടെ സ്പോൺസർ ഷിപ്പിൽ നിരവധി ഗാർഹിക വിസകളും റെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പൗരത്വം റദ്ധാക്കപ്പെട്ടവരുടെ ഫയലുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതോടെ ഇവരുടെയും ഇവരുടെ പേരിലുള്ള സ്ഥാപനങ്ങളുടെയും കീഴിൽ റെജിസ്റ്റർ ചെയ്യപ്പെട്ട തൊഴിലാളികളും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് ഉടലെടുക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn