കുവൈത്ത് സിറ്റി: യോഗ്യത സർട്ടിഫിക്കറ്റുകളിൽ കൃത്രിമം നടത്തി വിവിധ ജോലികളിൽ തുടരുന്നവരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. സർക്കാർ-പൊതുമേഖല-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാരുടെ യോഗ്യത സർട്ടിഫിക്കറ്റുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ദേശീയ അസംബ്ലി അന്വേഷണക്കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നൂറോളം സ്വദേശി ജീവനക്കാരിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചിരുന്നു. അതിനിടെ, അടുത്തിടെ പിടിയിലായ വ്യാജ ഡോക്ടറിൽനിന്ന് നേരത്തെ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ മൂന്ന് ലക്ഷം ദീനാർ ഈടാക്കാൻ കോടതി വിധി പുറപ്പെടുവിച്ചു. വർഷങ്ങളായി രാജ്യത്ത് താമസിച്ച് ചികിത്സ നടത്തിയിരുന്ന ‘ഡോക്ടറെ’ അധികൃതർ പിടികൂടിയിരുന്നു. മെഡിക്കൽ ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ഡോക്ടർ മെഡിക്കൽ ബിരുദം നേടി എന്ന് അവകാശപ്പെടുന്ന പാകിസ്താൻ സർവകലാശാലയിൽ പഠിച്ചിട്ടില്ല എന്ന് വ്യക്തമായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6