Posted By user Posted On

umrah”ഉപ്പച്ച്യെ …നിക്കിന്ന് രാത്രി ബിരിയാണി വേണം” ; മകൻ പറഞ്ഞതോർത്ത് നാസർക്ക കരഞ്ഞു; നൊമ്പരമായി ഉംറക്കിടെ കുഴഞ്ഞ് വീണ് മരിച്ച മലയാളി ബാലൻ; നെഞ്ചുലയ്ക്കുന്ന കുറിപ്പ്

ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവ്വഹിക്കാൻ എത്തിയ 9 വയസ്സുകാരനായ മലയാളി umrah ബാലൻ മക്കയിൽ കുഴുഞ്ഞുവീണു മരിച്ച വാർത്ത ഏവരുടെയും നെഞ്ചുലയ്ക്കുന്നതാണ്. കോഴിക്കോട് സ്വദേശിയായ അബ്ദുൽറഹ്മാന്റെ മരണ വാർത്ത് നാട്ടുകാരും പ്രവാസ ലോകവും ഞെട്ടലോടെയാണ് കേട്ടത്. മാതാവ് ചക്കിപ്പറമ്പൻ കുരുങ്ങനത്ത് ഖദീജ, സഹോദരൻ, സഹോദരിമാർ എന്നിവരോടൊപ്പമായിരുന്നു കുട്ടി ഉംറ നിർവ്വഹിക്കാൻ മക്കയിൽ എത്തിയത്. ഹാഇലിൽ ജോലി ചെയ്യുന്ന പിതാവ് മുക്കൻതൊടി നാസറും അവിടെ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉംറ നിർവഹിച്ച് റൂമിലെത്തി വിശ്രമം കഴിഞ്ഞ് മസ്ജിദുൽ ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെയാണ് കുട്ടി കുഴഞ്ഞുവീണയ്. ഉടൻ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും തുടർന്ന് മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇപ്പോളിതാ, അബ്ദുറഹിമാന്റെ മരണത്തിന് ശേഷം ചടങ്ങുകൾക്കെല്ലാം ഒപ്പമുണ്ടായിരുന്ന മുസ്തഫ മലയിലിന്റെ കുറിപ്പാണ് ഏവരുടെയും കണ്ണ് നനയിക്കുന്നത്. ഓടിച്ചാടി നടന്നിരുന്ന പൊന്നുമോൻ നിമിഷ നേരം കൊണ്ടാണ് മോർച്ചറിയിലെത്തിയതെന്ന് പറഞ്ഞുള്ള പിതാവ് നാസറിന്റെ കരച്ചിലും അവസാനമായി അബ്ദുറഹിമാൻ ആഗ്രഹിച്ചതടക്കമുള്ള കാര്യങ്ങൾ പറഞ്ഞ് കരയുന്ന നാസറിനെ കുറിച്ചുമാണ് മുസ്തഫ എഴുതിയത്.

മുസ്തഫയുടെ കുറിപ്പ് വായിക്കാം;

ഉപ്പയുടെ വിരൽത്തുമ്പ് പിടിച്ച് ഹറമിലേക്ക് ഇറങ്ങിയതാണ് അബ്ദുറഹ്മാൻ. എത്തിച്ചേർന്നത് മുഅല്ലയുടെ തണുപ്പിൽ. റൈഹാൻ പരിമളം പരന്നൊഴുകന്ന മുഅല്ലയുടെ സുഗന്ധമാസ്വദിച്ച് അവനുറങ്ങട്ടെ…. “ഉപ്പച്ച്യെ …നിക്കിന്ന് രാത്രി ബിരിയാണി വേണം .” ഉംറക്കിടയിൽ അബ്ദുറഹ്മാൻ എന്നോട് പറഞ്ഞെന്ന് പറഞ്ഞ് നാസർക്ക മുഖം പൊത്തി കരഞ്ഞു. അൽപം മുമ്പ് വരെ ഓടിച്ചാടി കൂടെ നടന്നിരുന്ന പൊന്നുമോൻ നിമിഷാർദ്ധം കൊണ്ട് കിടക്കുന്ന തണുത്തുറച്ച ആശുപത്രി മോർച്ചറിയുടെ മുന്നിൽ ഇരുന്നാണ് ഒരു ഉപ്പയുടെ വിലാപം.

ഒന്ന് ചേർത്ത് പിടിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല. ഒരു വർണ്ണ പൂമ്പാറ്റയെ പോലെ ഹറമിന്റെ മുറ്റത്ത് പാറിപ്പറന്ന് നടന്നവൻ. ഉപ്പയും ഉമ്മയും സഹോദരങ്ങളോടുമൊപ്പം ഉംറ പൂർത്തീകരിച്ചവൻ. ഉമ്മയെയും പെങ്ങന്മാരെയും ഹറമിൽ തന്നെ നിർത്തി മഗ്‌രിബിന്‌ മുമ്പ് ഒന്ന് റൂമിൽ പോയി കുളിച്ച്‌ വസ്ത്രം മാറി വരാൻ പോയതാണ് അവനും ഉപ്പയും. കുളി കഴിഞ്ഞ് വസ്ത്രം മാറി ആവേശത്തോടെ ഹറമിലേക്ക് ഉപ്പയുടെ കൈയും പിടിച്ച് നടക്കുന്ന അബ്ദുറഹ്‌മാൻ എന്ന പൊന്നുമോൻ പെട്ടെന്ന് കുഴഞ്ഞു വീണു. പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

എന്റെ മോൻ ഓട്ടത്തിലും ചാട്ടത്തിലും കളിയിലും മറ്റെല്ലാ മേഖലയിലും മിടുക്കനായിരുന്നെന്ന് പറഞ്ഞ് തേങ്ങി തേങ്ങി നാസർക്ക അദ്ദേഹത്തിന്റെ ഫോണിൽ അവന്റെ കുറേ ഫോട്ടോസ് എടുത്തു കാണിച്ചു. വിവിധ മത്സരങ്ങൾക്ക് ട്രോഫി വാങ്ങിക്കുന്ന ചിത്രങ്ങൾ. നിസ്സംഗനായി നോക്കി നിൽക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ. നടപടിക്രമണങ്ങളെല്ലാം പൂർത്തിയായി അസർ നമസ്കാരത്തിന് ഹറമിൽ വെച്ച് ലക്ഷങ്ങൾ മയ്യത്ത് നമസ്കരിച്ച് ഉമ്മുൽ മുഹ്മിനീന്റെ ചാരെ , മുത്ത് നബിയുടെ പൊന്നുമൊന്റെ ചാരെ തയ്യറാക്കിയ ശാശ്വതമായ ഭവനത്തിലേക്ക് മടക്കം.

ഖബറിലേക്ക് ഇറക്കി വെക്കാൻ കൂടെ നാസർക്കയും ഇറങ്ങി. വിറയാർന്ന കൈകളോടെ ഇഖ്ലാസിന്റെ കരുത്തിൽ പൊന്നുമൊന്റെ ചലനമറ്റ ശരീരം ഞങ്ങൾ ഏറ്റുവാങ്ങി . മണ്ണിനോട് ചേർത്ത് വെച്ച് പൊന്നോമനയുടെ തിരുനെറ്റിയിൽ നാസർക്കയുടെ അന്ത്യ ചുംബനം . ഖബറിൽ മുട്ടുകുത്തിയിരുന്ന് ആർത്തനാദം .കൂടെയുള്ളവർ അദ്ദേഹത്തെ കൈപിടിച്ച് ഖബറിൽ നിന്ന് കയറ്റി. പ്രാർത്ഥനാ മന്ത്രങ്ങളോടെ കതകടയുന്നു. കൂടി നിൽക്കുന്നവരുടെ കണ്ണിൽ ഇരുൾ പരക്കുന്നു .പൊന്നുമൊന്റെ കണ്ണിൽ നിലാവ് പരക്കുന്നുണ്ടാവും. അവൻ നിത്യ സ്വർഗത്തിലേക്ക് യാത്രയാവുകയാണല്ലോ. പ്രാർത്ഥനയോടെ മടക്കം ..! എല്ലാവരും മടങ്ങി ..! പതിയെ ഒരു സലാം പറഞ്ഞ് ഞാനും ….
അസ്സലാമു അലൈക യാ ശഹീദ് അബ്ദുറഹ്മാൻ..

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *