Posted By user Posted On

gold smuggling‘ഞാനും സഹോദരനും 325 കിലോ സ്വർണം കടത്തി, അതിന് 80 കോടിയോളം രൂപ വില വരും’:തട്ടിക്കൊണ്ടു പോയ പ്രവാസി മലയാളി യുവാവിന്റെ വീഡിയോ പുറത്ത്

കോഴിക്കോട്; ​ഗുണ്ടാ സംഘം വീട്ടുമുറ്റത്ത് നിന്ന് തട്ടിക്കൊണ്ടുപോയ് പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്. gold smuggling പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. താൻ സൗദിയിൽനിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന് പങ്ക് ആവശ്യപ്പെട്ടാണ് സംഘം തന്നെ തട്ടിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നുമാണ് ഷാഫി വീഡിയോയിൽ പറയുന്നത്. അതേസമയം, തന്നെ ആരാണ് തട്ടിക്കൊണ്ടു വന്നതെന്നുള്ള വിവരവും നിലവിൽ താൻ എവിടെയാണ് തുടങ്ങിയ വിവരങ്ങളൊന്നും തന്നെ ഷാഫി പറയുന്നില്ല. ‘ ഞാനും സഹോദരനും സൗദിയിൽനിന്ന് 325 കിലോ സ്വർണം കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. അതിന് ഏകദേശം 80 കോടിയോളം രൂപ മൂല്യംവരും. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ അവർ കേസും കൂട്ടവും പൊലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല..’എന്നാണ് ഷാഫി വീഡിയോയിലൂടെ പറയുന്നത്. അതേസമയം, നിലവിൽ പുറത്ത് വന്നിരിക്കുന്നത് ​ഗുണ്ടാസംഘം ഷാഫിയെ ഭീഷണിപ്പെടുത്തിയ ശേഷം എടുത്തതാണെന്നും അത്തരത്തിൽ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളായിരിക്കാം വീഡിയോയിൽ ചിത്രീകരിച്ചതെന്നുമാണ് പൊലീസ് കരുതുന്നത്. വീഡിയോ എവിടെ വച്ചാണ് എടുത്തത് എന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നത്. രാത്രി രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ വീട്ടുമുറ്റത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഇത്കണ്ട് തടയാൻ ശ്രമിച്ച ഭാര്യയേയും വാഹനത്തിൽ വലിച്ചു കയറ്റുകയും പിന്നീട് റോഡിൽ ഇറക്കിവിടുകയുമായിരുന്നു. സംഭവം നടന്ന ആറു ദിവസത്തോളം ആയിട്ടും ഷാഫിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *