
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും അനിശ്ചിതമായി തുടരുന്നതിനാൽ കുവൈത്തിലേക്കുള്ള ചില വിമാന സർവീസുകൾ യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ വീണ്ടും റദ്ദാക്കി. അമേരിക്ക–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ വ്യോമഗതാഗതത്തിന് നേരിടുന്ന സുരക്ഷാ വെല്ലുവിളികളാണ് സർവീസുകളെ ബാധിക്കുന്നത്. എമിറേറ്റ്സും എത്തിഹാദ് എയർവേയ്സും കുവൈത്തിലേക്കുള്ള ചില സർവീസുകളുടെ റദ്ദാക്കൽ മൂന്നാം ആഴ്ചയിലേക്കും നീട്ടിയതായി അറിയിച്ചു. എമിറേറ്റ്സിന്റെ EK853, EK855, EK857, EK859 സർവീസുകളും, എത്തിഹാദ് എയർവേയ്സിന്റെ EY653, EY654 സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ലെന്ന് കമ്പനികൾ വ്യക്തമാക്കി.
അതേസമയം, ഫ്ലൈദുബായ് നിലവിൽ കുവൈത്തിലേക്കുള്ള സർവീസുകൾ പതിവുപോലെ തുടരുന്നുണ്ട്. എയർ അറേബ്യയും ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകൾ നടത്തുന്നുണ്ടെങ്കിലും, സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി ചില ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമോ സർവീസ് റദ്ദാക്കലോ ഉണ്ടായേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
ബാധിക്കപ്പെട്ട യാത്രക്കാർക്ക് ഇ-മെയിൽ, എസ്എംഎസ് എന്നിവയിലൂടെ വിവരം കൈമാറുന്നുണ്ടെന്നും, ആവശ്യമായവർക്ക് യാത്ര പുനഃക്രമീകരിക്കാനോ മറ്റ് യാത്രാ സൗകര്യങ്ങൾ ഉപയോഗിക്കാനോ സഹായം ലഭ്യമാക്കുന്നുണ്ടെന്നും വിമാനക്കമ്പനികൾ അറിയിച്ചു. കുവൈത്തിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ നിർബന്ധമായും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പ്രാദേശിക സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിലും സർവീസ് ഷെഡ്യൂളുകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വിമാനക്കമ്പനികളുടെ മുന്നറിയിപ്പ്. അതിനാൽ ഔദ്യോഗിക യാത്രാ അറിയിപ്പുകൾ ശ്രദ്ധിക്കുകയും അവസാന നിമിഷം വരെ വിമാന വിവരങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യണമെന്ന് യാത്രക്കാരോട് അഭ്യർഥിച്ചു.