
social media scam in Dubai; സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ശക്തമായ നടപടിയുമായി ദുബായ് പോലീസ്. തട്ടിപ്പുകൾക്കായി ഉപയോഗിച്ച 103 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് 2026-ന്റെ രണ്ടാം പാദത്തിൽ പോലീസ് പൂട്ടിച്ചത്. സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും താമസക്കാരെ സംരക്ഷിക്കുന്നതിനുള്ള കർശനമായ നീക്കമാണിതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയിൽ വലിയ കുറവുണ്ടായതായി ദുബായ് പോലീസ് വ്യക്തമാക്കി. ആധുനിക സാങ്കേതിക വിദ്യകളും നിർമ്മിത ബുദ്ധിയും (AI) ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാൻ സാധിക്കുന്നത് പോലീസിന് വലിയ നേട്ടമായി. മേജർ ജനറൽ ഹരേബ് മുഹമ്മദ് അൽ ഷംസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. വ്യാജ വിസകൾ, വൻ വിലക്കുറവുള്ള യാത്രാ പാക്കേജുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുടെ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ് സംഘങ്ങൾ പ്രധാനമായും ആളുകളെ വലയിലാക്കുന്നത്. ലൈസൻസില്ലാത്ത കമ്പനികളുടെ പേരിൽ പരസ്യം നൽകിയും സർക്കാർ സ്ഥാപനങ്ങളെ അനുകരിച്ചുമാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. അനധികൃത വിസ സേവനങ്ങൾ നൽകുന്ന അക്കൗണ്ടുകൾക്കെതിരെ ദുബായ് താമസ-കുടിയേറ്റ വകുപ്പും (GDRFA) അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അപരിചിതരായ വ്യക്തികൾക്ക് വ്യക്തിഗത വിവരങ്ങളോ ബാങ്ക് രേഖകളോ കൈമാറരുതെന്ന് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. വൻ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെയും ഉടൻ പണമടയ്ക്കാൻ സമ്മർദ്ദം ചെലുത്തുന്നവരെയും കരുതിയിരിക്കണം. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദുബായ് പോലീസ് സ്മാർട്ട് ആപ്പ് വഴിയോ, eCrime പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t