യുഎഇയിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇനി പൂർണമായും ഡിജിറ്റൽ; രണ്ട് മണിക്കൂറിനകം സേവനം

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും അറ്റസ്റ്റ് ചെയ്യുന്നതിനുള്ള സേവനം ഇനി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് പരമാവധി രണ്ട് മണിക്കൂറിനകം അറ്റസ്റ്റേഷൻ നടപടികൾ പൂർത്തിയാക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. വിദ്യാർഥികൾക്കും ബിരുദധാരികൾക്കും കൂടുതൽ വേഗത്തിലും ലളിതമായും സേവനം ലഭ്യമാക്കുന്നതിനായാണ് ഈ ഡിജിറ്റൽ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. 2025–2026 അധ്യയന വർഷത്തിലെ ബിരുദധാരികൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ സ്മാർട്ട് ആപ്ലിക്കേഷനിലൂടെയോ നേരിട്ട് അപേക്ഷ സമർപ്പിക്കാം.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ, രാജ്യാന്തര സ്കൂളുകളുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകൾ, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന മറ്റ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം ഈ ഡിജിറ്റൽ അറ്റസ്റ്റേഷൻ സേവനത്തിന്റെ പരിധിയിൽ ഉൾപ്പെടും. വിദ്യാഭ്യാസ മന്ത്രാലയം, അബുദാബിയുടെ ഏകീകൃത സർക്കാർ സേവന പ്ലാറ്റ്ഫോമായ TAMM, ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി എന്നിവ വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകളും മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് അറ്റസ്റ്റ് ചെയ്യാൻ സാധിക്കും. യുഎഇയിൽ ഡിജിറ്റലായി നൽകിയ രേഖകൾക്ക് രണ്ട് മണിക്കൂറിനകം അറ്റസ്റ്റേഷൻ പൂർത്തിയാകുമെങ്കിലും, കൊറിയർ വഴി സമർപ്പിക്കുന്ന രേഖകൾക്ക് തിരഞ്ഞെടുക്കുന്ന കൊറിയർ കമ്പനിയും ലക്ഷ്യസ്ഥാനവും അനുസരിച്ച് ഒരു മുതൽ മൂന്ന് പ്രവൃത്തി ദിവസങ്ങൾ വരെ വേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു.

QR കോഡ്, ബാർകോഡ്, റഫറൻസ് നമ്പർ തുടങ്ങിയ സുരക്ഷാ പരിശോധനാ സംവിധാനങ്ങളുള്ള യുഎഇയിൽ നൽകിയ ഇലക്ട്രോണിക് രേഖകൾക്കാണ് ഈ ഡിജിറ്റൽ സേവനം ബാധകമാകുക.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് പുറമെ ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയും ഇതേ സംവിധാനത്തിലൂടെ അറ്റസ്റ്റ് ചെയ്യാനാകും. അതേസമയം, തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷകൾ, തിരുത്തലുകൾ വരുത്തിയതോ വ്യാജമോ സേവന മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ രേഖകൾ നിരസിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അറ്റസ്റ്റേഷൻ പൂർത്തിയായ രേഖകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ‘My Applications’ വിഭാഗത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *