“ഭയപ്പെടണ്ട… ഞങ്ങൾ ഉണ്ടല്ലോ!” ഹിന്ദിയിൽ ആശ്വസിപ്പിച്ച് ദുബായ് പൊലീസ്; ഇന്ത്യൻ യുവതികൾക്ക് കരുതലായി യുഎഇ

തിരക്കേറിയ റോഡിൽ വാഹനം ടയർ പഞ്ചറായതിനെ തുടർന്ന് കുടുങ്ങിയ രണ്ട് ഇന്ത്യൻ യുവതികൾക്ക് സഹായമെത്തുംവരെ സുരക്ഷയൊരുക്കി ദുബായ് പൊലീസ്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസിന്റെ സേവനസന്നദ്ധതയും പ്രൊഫഷണൽ സമീപനവും വ്യാപക പ്രശംസ നേടുകയാണ്. ഖുഷി ഓസ്വാൾ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. മറ്റൊരു യുവതിക്കൊപ്പമായിരുന്നു അവർ യാത്ര ചെയ്തിരുന്നത്. കനത്ത ഗതാഗതത്തിനിടെയാണ് വാഹനത്തിന്റെ ടയർ പഞ്ചറായതെന്നും, വിവരം അറിയിച്ചതിന് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ദുബായ് പൊലീസും റിക്കവറി സംഘവും സ്ഥലത്തെത്തിയെന്നും അവർ വീഡിയോയിൽ പറയുന്നു.

മെക്കാനിക് പുതിയ ടയറുമായി എത്തുന്നതുവരെ പൊലീസ് വാഹനം കാറിന് പിന്നിൽ നിർത്തി സുരക്ഷാ കവചമൊരുക്കി. ഇതുവഴി പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയായിരുന്നു. ആദ്യമായി പൊലീസ് വാഹനം എത്തുന്നത് കണ്ടപ്പോൾ ആശങ്ക തോന്നിയെങ്കിലും, ഉദ്യോഗസ്ഥന്റെ സൗഹൃദപരവും കരുതലോടെയുമുള്ള സമീപനം വലിയ ആശ്വാസമായിരുന്നുവെന്ന് യുവതികൾ പറഞ്ഞു. ഹിന്ദിയിൽ സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥൻ, മെക്കാനിക് എത്താൻ ഏകദേശം പത്ത് മിനിറ്റ് എടുക്കുമെന്നും അതുവരെ സുരക്ഷയ്ക്കായി തങ്ങൾ സ്ഥലത്ത് തുടരുമെന്നും അറിയിച്ചതായും അവർ പറഞ്ഞു.

“ലോകത്തിന്റെ ഏത് ഭാഗത്തേക്ക് പോയാലും വീണ്ടും ദുബായിലേക്ക് മടങ്ങിവരാൻ തോന്നുന്നത് ഇവിടത്തെ സുരക്ഷിതത്വവും മികച്ച ജീവിതാന്തരീക്ഷവും കൊണ്ടാണ്” എന്ന കുറിപ്പോടെയാണ് ഖുഷി വീഡിയോ പങ്കുവെച്ചത്. “വനിതകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമാണ് ദുബായ്” എന്ന അടിക്കുറിപ്പും വീഡിയോയ്ക്കൊപ്പം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയ്ക്ക് താഴെ, ദുബായ് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെയും മാനുഷിക സമീപനത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *