
ഇന്ത്യൻ രൂപ ഉൾപ്പെടെയുള്ള പ്രമുഖ ഏഷ്യൻ കറൻസികളുടെ മൂല്യം ഇടിയുന്നത് യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സാഹചര്യമൊരുക്കുന്നു. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നിലേക്ക് എത്തിയതോടെ, ഒരേ തുക ദിർഹമായി അയച്ചാലും ഇന്ത്യയിൽ കൂടുതൽ രൂപ ലഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഏറ്റവും പുതിയ വിനിമയ നിരക്ക് പ്രകാരം ഒരു യുഎഇ ദിർഹത്തിന് 26.23 രൂപ ലഭിക്കുന്നുണ്ട്. മുൻദിവസം ഇത് 26.19 രൂപ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 26.08 രൂപ വരെ എത്തിയിരുന്ന നിരക്ക് വീണ്ടും ഉയർന്നതോടെ, കൂടുതൽ പേർ ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയയ്ക്കുകയാണ്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും ഇറക്കുമതി മേഖലയ്ക്കും രൂപയുടെ മൂല്യത്തകർച്ച വെല്ലുവിളിയാകുമ്പോൾ, വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇത് സാമ്പത്തിക നേട്ടമാണ്. കുറഞ്ഞ ദിർഹം അയച്ചാലും കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കുന്നതിനാൽ പലരും നിലവിലെ ഉയർന്ന വിനിമയ നിരക്ക് പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. നിരക്ക് ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ചില പ്രവാസികൾ കൈവശമുള്ള തുകയുടെ ഒരു ഭാഗം ഇപ്പോൾ അയക്കുകയും, ബാക്കി തുക പിന്നീട് കൂടുതൽ അനുകൂല നിരക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ കരുതിവെക്കുകയും ചെയ്യുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്.
ഇന്ത്യൻ രൂപ മാത്രമല്ല, മറ്റ് ഏഷ്യൻ കറൻസികളും യുഎഇ ദിർഹത്തിനെതിരെ സമ്മർദ്ദം നേരിടുന്നുണ്ട്. ഫിലിപ്പീൻസ് പെസോയുടെ വിനിമയ നിരക്ക് മുമ്പ് 16 മുതൽ 16.48 വരെയായിരുന്നത് ഇപ്പോൾ 16.75 എന്ന നിലയിലെത്തി. പാക്കിസ്ഥാൻ രൂപ ഒരു ദിർഹത്തിന് 75.67 എന്ന നിരക്കിൽ തുടരുകയാണ്. അമേരിക്കൻ ഡോളറിന്റെ ആഗോള ശക്തിവർധനയും വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളും ഏഷ്യൻ കറൻസികളുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണങ്ങളാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വിനിമയ നിരക്കിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.