
രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 12 കിലോഗ്രാം മെത്ത് (ഷാബു) എന്ന മയക്കുമരുന്നുമായി രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗമാണ് ഈ വൻ മയക്കുമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. രഹസ്യവിവരത്തെ തുടർന്ന് അധികൃതർ നടത്തിയ കർശനമായ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിലാണ് പ്രതികൾ വലയിലായത്. ട്രക്കുകളിലും എക്സ്കവേറ്ററുകളിലും ഉപയോഗിക്കുന്ന ഹൈഡ്രോളിക് സിലിണ്ടറുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്.
പിടിച്ചെടുത്ത മയക്കുമരുന്ന് അധികൃതർ കസ്റ്റഡിയിലെടുക്കുകയും, തുടർ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും, രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.