
ദുബായ്: പാർക്കിങ് സ്ഥലത്ത് വീണുകിട്ടിയ ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പൊലീസിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ പ്രതീകമായിരിക്കുകയാണ് മുഹമ്മദ് അലി ഷെറാക്കൽ മോഹി എന്ന മലയാളി യുവാവ്. പണം നഷ്ടപ്പെട്ട വിവരം യഥാർഥ ഉടമ പോലും അറിയുന്നതിന് മുൻപാണ് ദുബായ് പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ തുക സുരക്ഷിതമായി കൈമാറിയത്. മുഹമ്മദ് അലിയുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ ദുബായ് പൊലീസ് ഔദ്യോഗികമായി ആദരിച്ചു.
ഒരു സ്വകാര്യ ഷിപ്പിങ് കമ്പനി ഉടമ ബാങ്കിൽ നിന്ന് രണ്ട് ലക്ഷം ദിർഹം പിൻവലിച്ച് പേപ്പർ കവറിലാക്കി തന്റെ കാറിലേക്ക് പോകുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. കവർ കൃത്യമായി അടയ്ക്കാതിരുന്നതിനാൽ ഒരു ലക്ഷം ദിർഹത്തിന്റെ കെട്ട് പാർക്കിങ് ഏരിയയിൽ താഴെ വീണുപോവുകയായിരുന്നു. എന്നാൽ പണം നഷ്ടപ്പെട്ട വിവരം ഒട്ടും ശ്രദ്ധയിൽപ്പെടാതെ ബിസിനസുകാരൻ കാറോടിച്ചു പോവുകയും ചെയ്തു.
തുടർന്ന് ഇതേ പാർക്കിങ് സ്ഥലത്തെത്തിയ മലയാളി യുവാവായ മുഹമ്മദ് അലിയുടെ ശ്രദ്ധയിൽ ഈ പണക്കിഴി പെടുകയായിരുന്നു. ഒട്ടും സമയം കളയാതെ അദ്ദേഹം പണത്തിന്റെ കെട്ടിന്റെയും അത് കിടന്ന സ്ഥലത്തിന്റെയും ചിത്രങ്ങൾ ഫോണിൽ പകർത്തിയ ശേഷം നേരെ അൽ റഫ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.
മുഹമ്മദ് അലി പണം ഏൽപ്പിച്ചതിന് പിന്നാലെ ദുബായ് പൊലീസ് ദ്രുതഗതിയിലുള്ള അന്വേഷണം ആരംഭിച്ചു. വെറും മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പണത്തിന്റെ യഥാർഥ ഉടമയെ പൊലീസ് കണ്ടെത്തുകയും അദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഫോൺകോൾ വരുമ്പോൾ മാത്രമാണ് തന്റെ കയ്യിൽ നിന്ന് ഒരു ലക്ഷം ദിർഹം നഷ്ടപ്പെട്ടു എന്ന വിവരം ആ ബിസിനസുകാരൻ പോലും തിരിച്ചറിയുന്നത്. അപ്രതീക്ഷിതമായി പണം തിരികെ ലഭിച്ച സന്തോഷത്തിൽ അദ്ദേഹം ദുബായ് പൊലീസിനും മലയാളി യുവാവിനും ആത്മാർഥമായ നന്ദി രേഖപ്പെടുത്തി.
അൽ റഫ പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ മുഹമ്മദ് അലിയെ പ്രത്യേകം അഭിനന്ദിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ, ഡപ്യൂട്ടി കേണൽ സാലിഹ് ഹസൻ അൽ മർസൂഖി, കസ്റ്റമർ ഹാപ്പിനസ് വിഭാഗം തലവൻ ക്യാപ്റ്റൻ അലി ഹാജി അൽ ബലൂഷി എന്നിവർ ചേർന്നാണ് മുഹമ്മദ് അലിക്ക് ഉപഹാരം കൈമാറിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t