
സാമ്പത്തിക കേസുകളിൽ തടവിൽ കഴിയുന്നവരെ പിന്തുണയ്ക്കുന്നതിനായി അജ്മാൻ ബാങ്ക് 200,000 ദിർഹം സംഭാവന നൽകി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തടവുകാരുടെ ഭാരം കുറയ്ക്കുകയും മാനുഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
അജ്മാൻ പൊലീസ് ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി സംഭാവന ഏറ്റുവാങ്ങി. ശരീഅത്ത് സൂപ്പർവിഷൻ മേധാവി ഡോ. ഫദൽ റഹിം, അജ്മാൻ ബാങ്കിലെ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി മറിയം അബ്ദുർറഹ്മാൻ അൽ ഷുറാഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കോടതി നാടുകടത്താൻ ഉത്തരവിട്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ തടവിൽ കഴിയുന്നവർക്ക് വിമാന ടിക്കറ്റുകൾ നൽകുന്നതിനായി ഈ ഫണ്ട് ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിലൂടെ യാത്ര നടപടിക്രമങ്ങൾ വേഗത്തിലാക്കാനും തടവുകാർക്ക് കുടുംബങ്ങളുമായി വേഗത്തിൽ ഒന്നിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. യു.എ.ഇയിലെ പൊലീസ് സേനയും ബാങ്കിങ് സ്ഥാപനങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്റെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിൽ യു.എ.ഇയുടെ കാരുണ്യം, ഐക്യദാർഢ്യം, സാമൂഹിക ഐക്യം എന്നീ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണിത് എന്ന് അധികൃതർ വ്യക്തമാക്കി. അജ്മാൻ ബാങ്കിന്റെ മാനുഷിക സഹായത്തിന് കേണൽ അൽ ഗഫ്‌ലി നന്ദി അറിയിച്ചു. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെയും മാനുഷിക ലക്ഷ്യങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയുടെയും പ്രതീകമാണ് ഈ സംഭാവനയെന്ന് ഡോ. റഹിം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt