
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിലെ കൃത്രിമം കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥരുടെ യഥാർത്ഥ യോഗ്യതകൾ ഉറപ്പുവരുത്തുന്നതിനുമായി കുവൈത്ത് സർക്കാർ വ്യാപക പരിശോധന ആരംഭിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നത് ഗുരുതര ക്രിമിനൽ കുറ്റമാണെന്നും പരമാവധി അഞ്ച് വർഷം വരെ തടവും 5,000 കുവൈറ്റ് ദീനാർ (ഏകദേശം 13.5 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ സ്ഥാപനങ്ങളും ജീവനക്കാരുടെ വിദ്യാഭ്യാസ വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കണമെന്ന് അക്കാദമിക് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ കമ്മിറ്റി നിർദേശിച്ചു. ഏകീകൃത സർക്കാർ സേവന ആപ്പായ Sahel വഴി ലഭിക്കുന്ന അറിയിപ്പുകൾ അനുസരിച്ചാണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത്.വിദേശ രാജ്യങ്ങളിൽ നിന്ന് ബിരുദം നേടിയ പൗരന്മാരും താമസക്കാരും ങ്ങളുടെ സർട്ടിഫിക്കറ്റുകൾ തുല്യതാ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സിവിൽ സർവീസ് കമ്മീഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി നർജിസ് അബ്ദുൽ റസൂൽ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സാഹേൽ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം. ഇലക്ട്രോണിക് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വേണ്ട നടപടിക്രമങ്ങൾ ആപ്പിൽ തന്നെ ലഭ്യമാകും.
കുവൈറ്റ് ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 259 പ്രകാരം സർട്ടിഫിക്കറ്റ് തട്ടിപ്പ് ഗുരുതര കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നു. കുറ്റക്കാരെന്ന് തെളിഞ്ഞാൽ തടവോ പിഴയോ അല്ലെങ്കിൽ ഇരട്ട ശിക്ഷയോ ലഭിക്കാം. ഉദ്യോഗസ്ഥരുടെ യോഗ്യതകൾ കൃത്യമായി സ്ഥിരീകരിച്ച് അർഹമായ ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതും തൊഴിൽ മേഖലയിലെ തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതുമാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ മന്ത്രിയുമായ ശരിദ അൽ മൗഷർജി അധ്യക്ഷനായ ഉന്നതതല സമിതിയാണ് പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുന്നത്. ആഭ്യന്തര, ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, നീതിന്യായ മന്ത്രാലയങ്ങൾക്കും സിവിൽ സർവീസ് കമ്മീഷനും സമിതിയിൽ പ്രതിനിധിത്വമുണ്ട്. സർക്കാർ മേഖലയിലെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനുള്ള ഭാഗമായാണ് പരിശോധനകൾ ശക്തിപ്പെടുത്തിയിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL