
കുവൈത്ത് സിറ്റി: കുവൈത്തിലെ വാണിജ്യ നറുക്കെടുപ്പുകളിൽ (Commercial Draws) വൻ ക്രമക്കേട് നടത്തിയ കേസിൽ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികൾക്ക് കഠിനശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കേസിലെ ഒന്നാം പ്രതിയായ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും മറ്റ് 18 പേർക്കും 10 വർഷം തടവും മൂന്ന് ദശലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 82 കോടിയിലധികം രൂപ) പിഴയുമാണ് കോടതി വിധിച്ചത്. കൗൺസിലർ നാസർ അൽ-ബദർ അധ്യക്ഷനായ കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റ് 28 പേർക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ചപ്പോൾ, കുറ്റം തെളിയാത്ത 36 പേരെ കോടതി വെറുതെ വിട്ടു.
വാണിജ്യ മന്ത്രാലയത്തിലെ ‘ഫ്രീ ഓഫേഴ്സ്’ വിഭാഗം മേധാവിയായിരുന്ന ഒന്നാം പ്രതി, തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവിധ വാണിജ്യ നറുക്കെടുപ്പുകളിൽ കൃത്രിമം കാട്ടി എന്നാണ് കേസ്. അർഹരായവർക്ക് ലഭിക്കേണ്ട സമ്മാനങ്ങൾ തങ്ങളുടെ സംഘത്തിലുള്ളവർക്ക് ലഭിക്കത്തക്ക രീതിയിൽ നറുക്കെടുപ്പ് അട്ടിമറിക്കുകയായിരുന്നു. ഒരു സംഘടിത ക്രിമിനൽ ശൃംഖലയിലൂടെയാണ് ഈ തട്ടിപ്പ് നടന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. പൊതുജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസം തകർക്കുന്ന ഇത്തരം പ്രവൃത്തികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ഉദ്യോഗങ്ങൾ വ്യക്തിപരമായ ലാഭത്തിന് വേണ്ടിയുള്ളതല്ലെന്നും, അത് ജനങ്ങളുടെ വിശ്വാസമാണെന്നും വിധിന്യായത്തിൽ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ ശിക്ഷ തന്നെ വേണമെന്ന് കോടതി വ്യക്തമാക്കി. കുവൈത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സുതാര്യതയ്ക്കും കളങ്കമുണ്ടാക്കുന്നതാണ് ഇത്തരം അഴിമതികളെന്നും കോടതി കൂട്ടിചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL