ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ; കുവൈത്തിൽ രണ്ട് വയോധികർക്ക് നഷ്ടമായത് 12 ലക്ഷത്തോളം രൂപ

അഹമ്മദി ഗവർണറേറ്റിൽ ബാങ്ക് ജീവനക്കാരായും സർക്കാർ ഉദ്യോഗസ്ഥരായും നടിച്ച് എത്തിയ സൈബർ തട്ടിപ്പുകാർ രണ്ട് വയോധികരിൽ നിന്നായി ആകെ 4,400 കുവൈത്തി ദിനാർ (ഏകദേശം 12 ലക്ഷം രൂപ) തട്ടിയെടുത്തു. കുടുംബാംഗങ്ങൾ ജോലി ആവശ്യാർത്ഥം പുറത്തായിരുന്ന പകൽ സമയത്താണ് തട്ടിപ്പുകാർ ഇവരെ ലക്ഷ്യമിട്ടത്. ഒരു സ്വദേശിനി വനിതയിൽ നിന്ന് 3,000 ദിനാർ തട്ടിയെടുത്ത സംഭവത്തിൽ, പ്രാദേശിക ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി ഫോൺ വഴി ബന്ധപ്പെടുകയായിരുന്നു. അക്കൗണ്ടിൽ അനധികൃത ഇടപാടിന് ശ്രമം നടക്കുന്നതായും അത് തടയാൻ കാർഡ് വിവരങ്ങൾ ഉടൻ നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. പരിഭ്രാന്തയായ സ്ത്രീ വിവരങ്ങൾ കൈമാറിയതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് വലിയ തുക പിൻവലിക്കപ്പെടുകയായിരുന്നു. രണ്ടാമത്തെ കേസിൽ, വാണിജ്യ മന്ത്രാലയത്തിൽ നിന്നാണെന്ന് വിശ്വസിപ്പിച്ച് വിരമിച്ച മറ്റൊരു വനിതയിൽ നിന്ന് 1,400 ദിനാർ തട്ടിയെടുത്തു. അത്യാവശ്യ ഔദ്യോഗിക കാര്യമെന്ന പേരിൽ ബാങ്ക് വിവരങ്ങൾ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. ഇരു സംഭവങ്ങളും നിലവിൽ കൊമേഴ്‌സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിനുമുള്ള അന്വേഷണങ്ങൾ അധികൃതർ ശക്തമാക്കിയതായി അറിയിച്ചു.

ഇതിനിടെ, സൈബർ ക്രൈം വിഭാഗം പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമോ ബാങ്കുകളോ മറ്റ് സർക്കാർ സ്ഥാപനങ്ങളോ ഒരിക്കലും ഫോണിലൂടെ ബാങ്ക് കാർഡ് നമ്പറുകളോ പിൻ കോഡുകളോ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് പ്രതികരിക്കാതിരിക്കണമെന്നും, പ്രത്യേകിച്ച് വയോധികർ ഒറ്റയ്ക്കുള്ള സമയങ്ങളിൽ ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടക്കുന്നതിനാൽ കുടുംബാംഗങ്ങൾ അവരെ ബോധവൽക്കരിക്കണമെന്നും നിർദ്ദേശമുണ്ട്. സംശയാസ്പദമായ കോളുകൾ ലഭിച്ചാൽ അല്ലെങ്കിൽ പണം നഷ്ടപ്പെട്ടാൽ ഉടൻ തന്നെ സൈബർ ക്രൈം വിഭാഗത്തെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. വിശ്വാസം നേടിയെടുത്തും ഭയം സൃഷ്ടിച്ചുമാണ് പുതിയ കാലത്തെ സൈബർ തട്ടിപ്പുകാർ ഇരകളെ കുടുക്കുന്നതെന്നും, ഒരു നിമിഷത്തെ അശ്രദ്ധ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കാമെന്നും മുന്നറിയിപ്പുണ്ട്..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy