പത്ത് വർഷം തടങ്കൽ! കുവൈത്തിലെ വീട്ടിൽ കുവൈത്തിൽ സ്ത്രീകളും പുരുഷന്മാരും ക്രൂര തടങ്കലിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

കുവൈത്തിലെ ഫഹാഹീൽ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന വൻ മനുഷ്യക്കടത്ത് ശൃംഖലയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം തകർത്തു. ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളെ തടവിലാക്കി പാർപ്പിച്ചിരുന്ന ഈ കേന്ദ്രം പ്രാദേശികമായി “ഫഹാഹീൽ ബ്ലാക്ക് ഡെൻ” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏഷ്യൻ വംശജരായ ആറംഗ സംഘമാണ് ഈ അനധികൃത പ്രവർത്തനങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വീടിനെ പൂർണമായും പുറംലോക ബന്ധമില്ലാത്ത രീതിയിൽ ഇരുമ്പ് വാതിലുകൾ ഘടിപ്പിച്ച് രഹസ്യ തടങ്കൽകേന്ദ്രമാക്കി മാറ്റിയിരുന്നു. തൊഴിലാളികളെ മുറികളിൽ പൂട്ടി കർശന നിരീക്ഷണത്തിലാണ് പാർപ്പിച്ചിരുന്നത്. കുടുംബങ്ങളുമായി ബന്ധപ്പെടാൻ അനുവദിക്കാതെ, സംഘാംഗങ്ങളുടെ നിയന്ത്രണത്തിൽ മാത്രം സംസാരിക്കാൻ അനുവദിച്ചാണ് പുറംലോകത്ത് അവർ സുരക്ഷിതരാണെന്ന തെറ്റായ ചിത്രം സൃഷ്ടിച്ചിരുന്നത്. തടവിലായ തൊഴിലാളികളെ നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കുകയും, അവരുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഉത്തരവുകൾ അനുസരിക്കാത്ത പക്ഷം ഈ ദൃശ്യങ്ങൾ കുടുംബാംഗങ്ങൾക്ക് അയയ്ക്കുമെന്നായിരുന്നു ഭീഷണി.

പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നത്. 19 വനിതാ ഗാർഹിക തൊഴിലാളികളെയും ആറു പുരുഷന്മാരെയും പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരിൽ ഒരാൾ 2014 മുതൽ, ഏകദേശം പത്ത് വർഷത്തോളമായി, അവിടെ തടവിലായിരുന്നുവെന്ന കണ്ടെത്തൽ അന്വേഷണ സംഘത്തെ ഞെട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ വംശജരായ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. മനുഷ്യക്കടത്തും തൊഴിലാളി ചൂഷണവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കർശനവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടി തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ

കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.

മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.

റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.

കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *