Posted By Editor Editor Posted On

സ്റ്റാര്‍ ഹോട്ടലിലെ താമസം മുതൽ സ്പാ സേവനങ്ങളും, അയ്യായിരം രൂപ മുതല്‍ 20,000 വരെ നഷ്ടപരിഹാരവും; വിമാനം വൈകിയാല്‍ നിങ്ങൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയുമോ?

വിമാനത്താവളത്തിലെ ഗേറ്റില്‍ ബോര്‍ഡിങ് പാസ് കൈയില്‍ പിടിച്ച് ഫ്‌ളൈറ്റിനായി കാത്തിരിക്കുമ്പോഴാണ് പലപ്പോഴും വിമാനം വൈകിയതായി വിമാനക്കമ്പനികള്‍ അറിയിക്കുന്നത്. പിന്നെ സമയം ചെലവഴിക്കാന്‍ വിമാനത്താവളത്തിലെ റെസ്റ്റോറന്റുകളില്‍ കയറി വിലയേറിയ ഭക്ഷണം കഴിക്കുകയോ ഷോപ്പിങ് നടത്തുകയോ ചെയ്യും. എന്നാൽ, വിമാന ഷെഡ്യൂൾ സമയത്ത് പുറപ്പെട്ടില്ലെങ്കിൽ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കേണ്ടതാണെന്ന് നിങ്ങൾക്കറിയാമോ?

യാത്രക്കാരുടെ അവകാശങ്ങള്‍

ഇന്ത്യയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഇതിനായി പ്രത്യേക നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് EU261 (യൂറോപ്യന്‍ റൂട്ടുകള്‍ക്ക്) അല്ലെങ്കില്‍ DOT (അമേരിക്കന്‍ റൂട്ടുകള്‍ക്ക്) പോലുള്ള വ്യത്യസ്ത നിയമങ്ങളും നിലവിലുണ്ട്. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് വിമാനക്കമ്പനിയുടെ നയങ്ങളും നിയമങ്ങളും മനസിലാക്കുന്നത് അനിവാര്യമാണ്. ആവശ്യമായ വിവരം സ്‌ക്രീന്‍ഷോട്ട് എടുക്കുകയും സൂക്ഷിക്കുകയും ചെയ്യാം.

എത്ര വൈകിയാല്‍ നഷ്ടപരിഹാരം ലഭിക്കും?

എല്ലാ വൈകലുകളെയും വിമാനക്കമ്പനികള്‍ നഷ്ടപരിഹാരയോഗ്യമെന്ന് കണക്കാക്കുന്നില്ല. ആഭ്യന്തര സര്‍വീസുകളില്‍ 2 മണിക്കൂറോ അതിലധികമോ, അന്താരാഷ്ട്ര സര്‍വീസുകളില്‍ 3 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ മാത്രമാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത.

നഷ്ടപരിഹാര തുക

-ആഭ്യന്തര വിമാനസര്‍വീസുകളില്‍ ₹5,000 മുതല്‍ ₹20,000 വരെ നഷ്ടപരിഹാരം ലഭിക്കും.
-യൂറോപ്യന്‍ യൂണിയന്‍ റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 600 യൂറോ വരെ ലഭിക്കും.

-യാത്ര റദ്ദാക്കാന്‍ തീരുമാനിച്ചാല്‍, ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കേണ്ടത് വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമാണ്. മറ്റൊരു എയര്‍ലൈന്‍ വഴി റീബുക്കിങ് സൗകര്യവും നല്‍കേണ്ടതാണ്.

അര്‍ധരാത്രി വൈകലുകള്‍

അര്‍ധരാത്രിയിലുണ്ടാകുന്ന വൈകലുകള്‍ കാരണം യാത്ര തടസപ്പെട്ടാല്‍, വിമാനക്കമ്പനി യാത്രക്കാരന് ഹോട്ടല്‍ താമസവും എയര്‍പോര്‍ട്ടിലേക്ക് തിരിച്ചെത്തിക്കുന്ന സൗകര്യവും ഒരുക്കണം.

വിമാനക്കമ്പനികള്‍ നിര്‍ബന്ധമായും നല്‍കേണ്ട സേവനങ്ങള്‍

ഫ്ലൈറ്റ് രണ്ടുമണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ —

സൗജന്യ ഭക്ഷണവും റിഫ്രഷ്‌മെന്റും

വീട്ടിലേക്കോ മറ്റോ വിളിക്കാനുള്ള സൗകര്യം

അര്‍ധരാത്രി വൈകിയാല്‍ താമസ സൗകര്യവും ട്രാന്‍സ്‌പോര്‍ട്ടേഷനും
ചില വിമാനക്കമ്പനികള്‍ സ്പാ സര്‍വീസും ലോഞ്ച് ആക്സസും വരെ വാഗ്ദാനം ചെയ്യാറുണ്ട്.

ആവശ്യപ്പെടാന്‍ മടിക്കരുത്

പല യാത്രക്കാരും നിയമനടപടികളിലെ ബുദ്ധിമുട്ട് ഭയന്ന് അവകാശം ആവശ്യപ്പെടാറില്ല. എന്നാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് അത്രയും ബുദ്ധിമുട്ടുള്ള കാര്യമല്ല. റെസീറ്റുകള്‍, ഫോട്ടോകള്‍, ഫ്‌ളൈറ്റ് ഡിലേ ബോര്‍ഡിന്റെ ചിത്രങ്ങള്‍ എന്നിവ തെളിവായി സൂക്ഷിക്കുക. ആദ്യം കമ്പനി വിസമ്മതിച്ചാലും AirHelp, CompensAir പോലുള്ള സേവനങ്ങളിലൂടെ വീണ്ടും അപേക്ഷിക്കാം.

നഷ്ടപരിഹാരം നല്‍കേണ്ടതില്ലാത്ത സാഹചര്യങ്ങള്‍

കാലാവസ്ഥാ പ്രശ്‌നങ്ങള്‍, എയര്‍ട്രാഫിക് നിയന്ത്രണ സമരങ്ങള്‍, സുരക്ഷാ ഭീഷണികള്‍ തുടങ്ങിയ കാരണങ്ങളാല്‍ വിമാനം വൈകിയാല്‍ നഷ്ടപരിഹാരം ബാധകമല്ല. എന്നാൽ സാങ്കേതിക തകരാര്‍ അല്ലെങ്കില്‍ ക്രൂ അഭാവം തുടങ്ങിയവയ്ക്ക് വിമാനക്കമ്പനികള്‍ ഉത്തരവാദികളായിരിക്കും.

മറ്റു നിര്‍ദേശങ്ങള്‍

ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ വഴി കൃത്യമായ വിവരങ്ങള്‍ പരിശോധിക്കുക.

എല്ലാ റെസീറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും സൂക്ഷിക്കുക.

യാത്രയ്ക്ക് മുമ്പ് ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്.

വിമാനം വൈകിയാലും യാത്രക്കാരന് അവകാശപ്പെട്ട നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള ബോധവത്കരണം അനിവാര്യമാണ്. നിയമപരമായ സംരക്ഷണം നിങ്ങളുടേതാണ് — അത് ആവശ്യപ്പെടാന്‍ മടിക്കരുത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

തട്ടിപ്പിൽച്ചെന്ന് വീഴല്ലേ! കുവൈത്തിൽ പ്രവാസികളിൽ നിന്നും പണം വാങ്ങി വ്യാജ വാടക കരാർ നിർമ്മിച്ചു നൽകി; ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: പ്രവാസികളിൽ നിന്ന് പണം വാങ്ങി വ്യാജ താമസ വാടക കരാറുകൾ നിർമ്മിച്ചു നൽകിയ ഒരാൾ കുവൈത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. ഈജിപ്ഷ്യൻ പൗരനാണ് തട്ടിപ്പിന് പിന്നിൽ. പ്രവാസികൾക്ക് സിവിൽ ഐഡി കാർഡുകൾ ലഭിക്കുന്നതിനു വേണ്ടിയാണ് ഇയാൾ ഡസൻ കണക്കിന് വ്യാജ കരാറുകൾ നിർമ്മിച്ചു നൽകിയതായി അധികൃതർ കണ്ടെത്തിയത്.

നേരത്തെ കുവൈത്തിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ‘മന്ദൂപ്’ (പ്രതിനിധി) ആയി ജോലി ചെയ്തിരുന്ന ഇയാളെ ഒരു വർഷം മുമ്പ് ക്രമക്കേടുകൾ കാരണം പിരിച്ചുവിട്ടിരുന്നു. എന്നാൽ, ഇതേ സ്ഥാപനത്തിന്റെ സീലും രേഖകളും ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് തുടർന്നത്.

ഒരേ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ നിരവധി പ്രവാസികൾ തുടർച്ചയായി വാടക കരാറുകൾ സമർപ്പിച്ചത് സിവിൽ ഐഡി ഓഫീസിലെ ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി. തുടർന്ന് അപേക്ഷകരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിശദമായ അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഓരോ വ്യാജ കരാറിനും ഇയാൾ പ്രവാസികളിൽ നിന്ന് 180 ദിനാറാണ് ഈടാക്കിയിരുന്നത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് തട്ടിപ്പിന് പ്രേരിപ്പിച്ചതെന്ന് പ്രതി അധികൃതരോട് കുറ്റസമ്മതം നടത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

കുവൈത്ത് മദ്യദുരന്തത്തിന്റെ ഇര; ഓർമ്മ നഷ്ടപ്പെട്ട പ്രവാസിയെ ഒറ്റയ്ക്ക് നാട്ടിലേക്ക് കയറ്റിവിട്ടു; ആലുവയിൽ നിന്ന് കാണാതായി

കൊച്ചി: കുവൈത്ത് മദ്യദുരന്തത്തെ തുടർന്ന് ഓർമ നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമയെ (58) ആലുവയിൽ നിന്ന് കാണാതായി. ബന്ധുക്കളെ അറിയിക്കാതെ, സഹായത്തിന് ആരുമില്ലാതെ ഈ മാസം അഞ്ചിന് പുലർച്ചെ സൂരജിനെ കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ടതാണ് പിതാവിനെ കാണാതാവാൻ കാരണമെന്ന് മകൻ സന്ദൻ ലാമ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് അദ്ദേഹം നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഓഗസ്റ്റ് ആദ്യമാണ് 23 പേരുടെ മരണത്തിന് ഇടയാക്കിയ കുവൈത്ത് മദ്യദുരന്തം നടന്നത്.

ഓർമ പൂർണമായി നഷ്ടപ്പെട്ട സൂരജ് ലാമയെ സഹായികളില്ലാതെയാണ് കുവൈത്തിൽ നിന്ന് വിമാനം കയറ്റിവിട്ടത്. മാത്രമല്ല, ഈ വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചതുമില്ല. സൂരജിന്റെ സ്വദേശമായ ബെംഗളൂരുവിലേക്ക് വിടാതെ, ബന്ധുക്കളാരുമില്ലാത്ത കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് എടുത്തു കയറ്റിവിട്ടതിലും ദുരൂഹതയുണ്ടെന്ന് മകൻ പറഞ്ഞു.

വിമാനം ഇറങ്ങിയ സൂരജ് മെട്രോ റെയിൽ കോർപറേഷന്റെ ഫീഡർ ബസിൽ കയറി ആലുവ മെട്രോ സ്റ്റേഷൻ വരെ എത്തിയതായി നെടുമ്പാശ്ശേരിയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അതിനുശേഷം സൂരജ് എങ്ങോട്ടാണ് പോയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല.

നാല് ദിവസത്തിനു ശേഷമാണ് സൂരജിനെ കുവൈത്തിൽ നിന്ന് വിമാനം കയറ്റി വിട്ട വിവരം ബെംഗളൂരുവിലെ കുടുംബം അറിയുന്നത്. കൊച്ചിയിലെത്തി സ്വന്തം നിലയിൽ മകൻ സന്ദൻ നടത്തിയ തിരച്ചിൽ വിഫലമായതിനെ തുടർന്നാണ് പോലീസിന് പരാതി നൽകിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *