Posted By Editor Editor Posted On

തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

മറ്റ് പ്രമുഖ മലയാളികൾ

ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു

Display Advertisement 1

തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

കുവൈറ്റിൽ മലയാളി യുവാവ് ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ ആണ് (43 വയസ്) ആണ് മരണമടഞ്ഞത്. കുടുംബ സമേതം സാൽമിയയിൽ താമസിച്ച് വരികയായിരുന്നു. ഭാര്യ:പാർവതി. ഇന്ത്യൻ എക്സലൻസി സ്കൂൾ സാൽമിയയിലെ വിദ്യാർത്ഥികളായ നാഥാൻ, നയന എന്നിവർ മക്കളാണ്. ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ബാച്ചിലർമാർക്ക് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയ കേസ്: കുവൈത്തിൽ ബിസിനസുകാരിയെ കോടതി കുറ്റവിമുക്തയാക്കി

കുവൈത്ത് സിറ്റി: സബാഹ് അൽ-അഹ്മദ് കോസ്റ്റൽ ഏരിയയിലെ സ്വകാര്യ റെസിഡൻഷ്യൽ പ്ലോട്ടുകളിൽ ബാച്ചിലർമാർക്ക് റെസിഡൻഷ്യൽ യൂണിറ്റുകൾ വാടകയ്ക്ക് നൽകിയെന്ന കേസിൽ കുവൈത്ത് ബിസിനസുകാരിയെ മിസ്‌ഡിമെനർ കോടതി കുറ്റവിമുക്തയാക്കി.

കുടുംബങ്ങൾക്ക് മാത്രം താമസിക്കാൻ അനുമതിയുള്ള മേഖലകളിൽ ബാച്ചിലർമാരുടെ സാന്നിധ്യം സംബന്ധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റിക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. മുനിസിപ്പാലിറ്റി ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും നിയമലംഘനം നടന്നതായി കണ്ടെത്തി. തുടർന്ന് ഇൻസ്‌പെക്ടർ വസ്തു ഉടമകൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ബിസിനസുകാരിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു.

ബിസിനസുകാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇനാം ഹൈദർ, ഈ ആരോപണങ്ങൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും വാദിച്ചു. തന്റെ കക്ഷിയാണ് ബാച്ചിലർമാർക്ക് വസ്തു വാടകയ്ക്ക് നൽകിയതെന്ന് തെളിയിക്കുന്ന രേഖകളൊന്നും കേസ് ഫയലിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭിഭാഷകന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, ആരോപണം ‘അടിസ്ഥാനരഹിതമാണെന്നും’ പ്രതിക്കെതിരെ മതിയായ തെളിവുകളില്ലെന്നും കണ്ടെത്തി. ഇതോടെ ബിസിനസുകാരിയെ എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി കുറ്റവിമുക്തയാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *