
വേനലവധിക്ക് ശേഷം യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനിടെ,എമിറേറ്റ്സ് , ഇത്തിഹാദ് എയർവേയ്സ്, എയർ അറേബ്യ, ഫ്ലൈദുബൈ എന്നിവയുടെ ചില സർവീസുകളിൽ റദ്ദാക്കലും വൈകലും ഷെഡ്യൂൾ മാറ്റങ്ങളും തുടരുന്നു. ഓഗസ്റ്റ് 24 തിങ്കളാഴ്ച ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിലായിട്ടുണ്ടെങ്കിലും യാത്രയ്ക്ക് പുറപ്പെടും മുമ്പ് വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകി.
എമിറേറ്റ്സ്
കുവൈത്തിലേക്കുള്ള എമിറേറ്റ്സ് സർവീസുകൾ സാധാരണ നിലയിലാണെങ്കിലും ദുബൈ-ബഹ്റൈൻ റൂട്ടിലെ ചില സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
- ദുബൈ–ബഹ്റൈൻ: EK835, EK837 റദ്ദാക്കി.
- EK839 വൈകിട്ട് നാലിന് ദുബൈ ടെർമിനൽ 3ൽ നിന്ന് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
- ബഹ്റൈൻ–ദുബൈ: EK836, EK838 റദ്ദാക്കി.
- EK840 ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തും.
- ദുബൈ–കുവൈത്ത്: EK857, EK858 സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഇത്തിഹാദ് എയർവേയ്സ്
പ്രവർത്തനപരവും സാങ്കേതികവുമായ കാരണങ്ങളാൽ ചില സർവീസുകളിൽ വൈകലുണ്ടാകുമെന്ന ഇത്തിഹാദ് അറിയിച്ചു. ഓഗസ്റ്റ് 24ന് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലേക്കുള്ള EY406, തിരിച്ചുള്ള EY407 സർവീസുകൾ വൈകും.
അതേസമയം അബുദബി–ബഹ്റൈൻ സർവീസുകൾ ഷെഡ്യൂൾ പ്രകാരം തുടരുന്നുണ്ട്. അബുദബി–കുവൈത്ത് EY653, കുവൈത്ത്–അബുദബി EY654 സർവീസുകളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഫ്ലൈദുബൈ
കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈദുബൈ സർവീസുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സാഹചര്യത്തിനനുസരിച്ച് ഷെഡ്യൂളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ സ്വന്തം വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണം.
ദുബൈയിൽ നിന്ന് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലുംവിമാനത്താവളത്തിലെത്തണമെന്ന് ഫ്ലൈദുബൈ നിർദേശിച്ചിട്ടുണ്ട്.
എയർ അറേബ്യ
യുഎഇ–ബഹ്റൈൻ, യുഎഇ–കുവൈത്ത്, യുഎഇ–ഖത്തർ റൂട്ടുകളിലെ ചില എയർ അറേബ്യ സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
അബുദബി–കുവൈത്ത് 3L020, കുവൈത്ത്–അബുദബി 3L021, ഷാർജ–ബഹ്റൈൻ G9107, ബഹ്റൈൻ–ഷാർജ G9108, ഷാർജ–കുവൈത്ത് G9068, G9124, കുവൈത്ത്–ഷാർജ G9069, G9125 തുടങ്ങിയ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. മറ്റ് ചില സർവീസുകൾ പുറപ്പെടാതെ തുടരുകയോ സമയമാറ്റം നേരിടുകയോ ചെയ്തിട്ടുണ്ട്. ദോഹ–ഷാർജ റൂട്ടിലെ G9138 സർവീസും റദ്ദാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര സർവീസുകളിലും നിയന്ത്രണം
പ്രാദേശിക സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ചില അന്താരാഷ്ട്ര വിമാനക്കമ്പനികളും യുഎഇയിലേക്കുള്ള സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എയർ കാനഡ, ബ്രിട്ടിഷ് എയർവേയ്സ്, സിംഗപ്പൂർ എയർലൈൻസ്, കെഎൽഎം, ഫിലിപ്പീൻ എയർലൈൻസ്, ലുഫ്താൻസ, സ്വിസ് തുടങ്ങിയ കമ്പനികൾ വിവിധ റൂട്ടുകളിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. അതേസമയം ടർക്കിഷ് എയർലൈൻസ് അബുദബി, ദുബൈ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മേഖലയിലെ സുരക്ഷാ സാഹചര്യം മാറുന്നതിനനുസരിച്ച് വിമാന ഷെഡ്യൂളുകളിൽ പെട്ടെന്ന് മാറ്റമുണ്ടാകാമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകി. വേനലവധി കഴിഞ്ഞ് പ്രവാസികളും സന്ദർശകരും യുഎഇയിലേക്ക് മടങ്ങിയെത്തുന്നതിനാൽ വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കാനും സാധ്യതയുണ്ട്.
- വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കുക.
- സാധാരണ അന്താരാഷ്ട്ര യാത്രകൾക്ക് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തുക.
- ഫ്ലൈദുബൈ യാത്രക്കാർ ദുബൈയിൽ നിന്ന് പുറപ്പെടുമ്പോൾ നാല് മണിക്കൂർ മുമ്പ് എത്തുക.
- സാധ്യമെങ്കിൽ ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കുക.
- റോഡ് ഗതാഗതം, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ എന്നിവയ്ക്കായി അധിക സമയം മാറ്റിവയ്ക്കുക.
- വിമാനക്കമ്പനിയിൽ നൽകിയ ഫോൺ നമ്പറും മറ്റ് ബന്ധപ്പെടാനുള്ള വിവരങ്ങളും പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- ഏറ്റവും പുതിയ വിവരങ്ങൾക്കായി വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുക.