
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ സിറിയയിൽ നിന്ന് സ്വകാര്യ വിമാനത്തിലെത്തിയ യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 4,255 ക്യാപ്റ്റഗൺ ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരന്റെ ബാഗേജിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്കാനിങ് സംവിധാനത്തിലൂടെ വിശദമായ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ വ്യക്തിഗത സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ നിരോധിത ഗുളികകൾ അടങ്ങിയ മൂന്ന് പെട്ടികൾ കണ്ടെത്തി.
കസ്റ്റംസ് പരിശോധനയിൽ നിന്ന് മയക്കുമരുന്ന് കടത്താൻ ലക്ഷ്യമിട്ടാണ് ഗുളികകൾ ലഗേജിനുള്ളിൽ ഒളിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കസ്റ്റംസ് അധികൃതർ ഉടൻ നിയമനടപടികൾ ആരംഭിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ സംബന്ധിച്ച സീസ് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. യാത്രക്കാരനെയും പിടിച്ചെടുത്ത ഗുളികകളും തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. കുവൈത്തിലെ എല്ലാ അതിർത്തി പ്രവേശന കവാടങ്ങളിലും പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള നടപടികൾ ശക്തമായി തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.