
രണ്ട് ദിനാർ മാത്രം വിലവരുന്ന സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗ്രോസറി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരന് വിധിച്ച 15 വർഷത്തെ തടവുശിക്ഷ കുവൈത്തിലെ രണ്ടാമത് അപ്പീൽ കോടതി ശരിവെച്ചു. അൽ-മുത്ല പ്രദേശത്തെ ഒരു ഗ്രോസറിയിലാണ് സംഭവം നടന്നത്. രണ്ട് ദിനാർ വിലയുള്ള സാധനങ്ങൾ വാങ്ങിയ പ്രതി പണം നൽകാതെ കടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ജീവനക്കാരനെ പ്രതി ഓടിച്ചിരുന്ന വാഹനം ഇടിച്ച ശേഷം ഏകദേശം 30 മീറ്ററോളം വലിച്ചിഴച്ചതായാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരൻ പിന്നീട് മരണത്തിന് കീഴടങ്ങി.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മയക്കുമരുന്ന് ഉപയോഗവും മോഷണവുമായി ബന്ധപ്പെട്ട കേസുകളിൽ മുൻപ് ശിക്ഷ ലഭിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകക്കേസിൽ കീഴ്ക്കോടതി വിധിച്ച 15 വർഷത്തെ തടവുശിക്ഷ ചോദ്യം ചെയ്ത് പ്രതി നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. എന്നാൽ, തെളിവുകളും കേസിലെ സാഹചര്യങ്ങളും വിലയിരുത്തിയ കോടതി അപ്പീൽ തള്ളുകയും മുൻവിധി അതേപടി ശരിവെക്കുകയും ചെയ്തു.