പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി ഏജന്റുമാർക്കോ മറ്റ് ഏജൻസികൾക്കോ പണം നൽകരുതെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും പ്രവാസികൾക്ക് കർശന മുന്നറിയിപ്പ് നൽകി. ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിവൈഎസ് ഗ്ലോബൽ എന്നിവയുമായുള്ള കരാർ 2026 ജൂലൈ ഒന്നിന് അവസാനിച്ച സാഹചര്യത്തിലാണിത്. ഇനി മുതൽ ഈ ഏജൻസികൾക്ക് ഇന്ത്യൻ എംബസിയുമായോ കോൺസുലേറ്റുമായോ യാതൊരു ബന്ധവുമുണ്ടായിരിക്കില്ല.നിലവിൽ എല്ലാ കൗൺസിലർ സേവനങ്ങളും അബുദാബിയിലെ എംബസിയിലും ദുബായിലെ കോൺസുലേറ്റിലും നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഇവരുടെ ഔദ്യോഗിക പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും പണമോ അപ്പോയിന്റ്‌മെന്റ് ചാർജോ ആവശ്യപ്പെട്ടാൽ അത് നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കുള്ള അപ്പോയിന്റ്‌മെന്റുകൾ ഔദ്യോഗിക പോർട്ടൽ വഴി സൗജന്യമായി ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി പണം ഈടാക്കാൻ മൂന്നാം കക്ഷികൾക്ക് അനുമതി നൽകിയിട്ടില്ല. നേരത്തെ കൗൺസിലർ സേവനങ്ങൾക്കായി അൽഹിന്ദ് ഗ്ലോബൽ സർവീസസിനെ കരാർ ഏൽപ്പിച്ചിരുന്നെങ്കിലും, ലേല നടപടികളുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ എംബസിയും കോൺസുലേറ്റും നേരിട്ടായിരിക്കും സേവനങ്ങൾ നൽകുക. മുൻപ് അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നേരിട്ട് ചെന്ന് സേവനങ്ങൾ കൈപ്പറ്റാമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ സേവനങ്ങൾ ലഭിക്കൂ. ഏതെങ്കിലും വ്യക്തിയോ ഏജൻസിയോ എംബസിയുടെ പേരിൽ തെറ്റായ വിവരങ്ങൾ നൽകുകയോ അമിതമായി പണം ഈടാക്കുകയോ ചെയ്താൽ അക്കാര്യം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യണമെന്നും പ്രവാസികളോട് അധികൃതർ അഭ്യർത്ഥിച്ചു. ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും എംബസി ഓർമ്മിപ്പിച്ചു.
Home
UAE
Indian Embassy; പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം; വിസ-പാസ്‌പോർട്ട് സേവനങ്ങൾക്ക് ഏജന്റുമാരെ വിശ്വസിക്കരുത്
Related Posts
