
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ ചെലവേറിയതാകുന്നു. ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച പുതുക്കിയ പാസ്പോർട്ട് ഫീസ് ജൂലൈ 1 മുതൽ യുഎഇയിലും പ്രാബല്യത്തിൽ വരുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. യുഎഇ കറൻസിയായ ദിർഹത്തിൽ ഈടാക്കുന്ന കൃത്യമായ സേവന നിരക്കും അപേക്ഷാ നടപടിക്രമങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് കോൺസുലേറ്റ് അറിയിച്ചു. വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിലെ പാസ്പോർട്ട്, അനുബന്ധ കോൺസുലാർ സേവനങ്ങളുടെ ഫീസ് പരിഷ്‌കരിച്ചുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനത്തെ തുടർന്നാണ് ഈ നടപടി. 2012ന് ശേഷം ആദ്യമായാണ് ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളുടെ ഫീസ് വർധിപ്പിക്കുന്നത്.
പുതിയ നിരക്ക് പ്രകാരം 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് 36 പേജുള്ള സാധാരണ പാസ്പോർട്ട് എടുക്കാനോ പുതുക്കാനോ ഇനി 2,500 രൂപ നൽകണം. നിലവിൽ ഈ സേവനത്തിന് 1,500 രൂപയാണ് ഈടാക്കുന്നത്. തത്കാൽ വിഭാഗത്തിലെ ഫീസ് 3,500 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി.
60 പേജുള്ള പാസ്പോർട്ടിന്റെ സാധാരണ വിഭാഗത്തിലെ ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായും തത്കാൽ വിഭാഗത്തിലെ ഫീസ് 4,000 രൂപയിൽ നിന്ന് 6,000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത പാസ്പോർട്ടിന് പകരം പുതിയത് ലഭിക്കുന്നതിനുള്ള നിരക്കിലും ഗണ്യമായ വർധനവുണ്ട്. 36 പേജുള്ള ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടിന് സാധാരണ വിഭാഗത്തിൽ 5,000 രൂപയും തത്കാൽ വിഭാഗത്തിൽ 7,500 രൂപയും നൽകണം. അതേസമയം, 60 പേജുള്ള ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടിന് സാധാരണ വിഭാഗത്തിൽ 6,000 രൂപയും തത്കാൽ വിഭാഗത്തിൽ 8,500 രൂപയും ഈടാക്കും. യുഎഇയിൽ ഈ സേവനങ്ങൾക്കായി ദിർഹത്തിൽ ഈടാക്കുന്ന പുതുക്കിയ ഫീസ് പട്ടികയും മറ്റ് നടപടിക്രമങ്ങളും ഔദ്യോഗികമായി ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കോൺസുലേറ്റ് അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t