
വരും ദിവസങ്ങളിൽ അഞ്ച് തടവുകാരുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികൾ കുവൈത്തിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ മൂന്ന് കുവൈത്ത് പൗരന്മാർ, ഒരു ബിദൂനി (പൗരത്വമില്ലാത്ത വ്യക്തി), ഒരു ഈജിപ്ഷ്യൻ പൗരൻ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് സൂചന.
കുവൈത്തിലെ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ മേൽനോട്ടത്തിലാണ് ശിക്ഷ നടപ്പാക്കുക. എന്നാൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പേരുവിവരങ്ങളോ, അവർ ഉൾപ്പെട്ട കേസുകളെക്കുറിച്ചുള്ള വിശദാംശങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എല്ലാ നിയമനടപടികളും പൂർത്തിയായതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ തുടരുന്ന കുവൈത്തിന്റെ നിലപാടിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.