ടാക്സ് ഉദ്യോഗസ്ഥരാണെന്ന് കള്ളം പറഞ്ഞു; യുഎഇയിൽ വൻ തട്ടിപ്പ് നടത്തിയവർക്ക് തിരിച്ചടി, വൻതുക തിരികെ നൽകാൻ കോടതി ഉത്തരവ്

ഫെഡറൽ ടാക്സ് അതോറിറ്റി ഉദ്യോഗസ്ഥരെന്ന വ്യാജേന കമ്പനി മാനേജരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ നിർണ്ണായക വിധി പുറപ്പെടുവിച്ച് ദുബായ് സിവിൽ കോടതി. തട്ടിയെടുത്ത 7,23,500 ദിർഹം ഇരകളായവർക്ക് തിരികെ നൽകാൻ പ്രതികളോട് കോടതി ഉത്തരവിട്ടു. തുക പൂർണ്ണമായി ഒടുക്കുന്നത് വരെ വിധി വന്ന തീയതി മുതൽ അഞ്ച് ശതമാനം വാർഷിക നിയമ പലിശയും കോടതി ചെലവുകളും പ്രതികൾ തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഫെഡറൽ ടാക്സ് അതോറിറ്റിയുടെ വ്യാജ മുദ്രകളും ഒപ്പുകളും ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കമ്പനി മാനേജരെ ഫോണിൽ ബന്ധപ്പെട്ട്, നികുതി ബാധ്യതകൾ കുറച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ വലയിൽ വീഴ്ത്തിയത്. ടാക്സ് പോർട്ടലിൽ അനധികൃതമായി ലോഗിൻ ചെയ്ത് വിവരങ്ങൾ തിരുത്തിയ ഇവർ, മാനേജരെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. എന്നാൽ പിന്നീട് അധികൃതർ നടത്തിയ പരിശോധനയിൽ വ്യാജരേഖകൾ കണ്ടെത്തുകയും കമ്പനിക്ക് വൻ പിഴയും കുടിശ്ശികയും ഉൾപ്പെടെ വലിയ സാമ്പത്തിക ബാധ്യത വരികയും ചെയ്തു. ഇതിനെത്തുടർന്ന് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും മരവിപ്പിക്കപ്പെട്ടത് ബിസിനസ് സ്തംഭനത്തിന് കാരണമായി.

നേരത്തെ ഈ കേസിൽ ക്രിമിനൽ കോടതി പ്രതികൾക്ക് ആറ് മാസം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയുടെ തുടർച്ചയായാണ് ഇപ്പോൾ സിവിൽ കോടതിയുടെ ഉത്തരവ്. അതേസമയം, തട്ടിപ്പ് മൂലം കമ്പനിക്കുണ്ടായ വൻ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 1.2 കോടി ദിർഹത്തിന്റെ ക്ലെയിം മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളി. നഷ്ടം കണക്കാക്കാൻ ആവശ്യമായ വിദഗ്ധ പരിശോധനയ്ക്ക് പണമടയ്ക്കാൻ പരാതിക്കാർക്ക് സാധിക്കാത്തതും ക്ലെയിം തള്ളാൻ കാരണമായി. തട്ടിയെടുത്ത തുക മാത്രം തിരികെ നൽകാൻ ഉത്തരവിട്ട് കോടതി കേസ് അവസാനിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version